കാബൂൾ : അഫ്ഗാനിൽ ഐഎസ് കേന്ദ്രമായ നംഗർ ഹാറിൽ ഏറ്റുമുട്ടലിലും ഡ്രോൺ ആക്രമണത്തിലും 25 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .കൊടും ഭീകരനും ഓപ്പറേഷൻ വിഭാഗം മേധാവിയുമായ ഖാറി ഹബീബും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കണ്ണൂരിൽ നിന്നുൾപ്പെടെ ഐഎസിലേക്ക് പോയ മലയാളി ഭീകരർ ക്യാമ്പ് ചെയ്യുന്ന പ്രദേശമാണ് നംഗർഹാർ . കൊല്ലപ്പെട്ടവരിൽ മലയാളികളുണ്ടെന്ന് സൂചനയുണ്ട് . ഇത് സംബന്ധിച്ച വിവരങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഐഎസിൽ ചേർന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് നംഗർഹാർ . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി മലയാളികളാണ് നംഗർഹാറിലുള്ളത്. നേരത്തെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.2015 മുതലാണ് നംഗർഹാർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായി മാറിയത്.
ഐഎസിന്റെ കേരള തലവനായിരുന്ന ഷജീർ മംഗലശ്ശേരി അബ്ദുള്ളയും കാസർഗോഡ് ഐഎസ് ഗ്രൂപ്പിലുള്ളവരും ഇത്തരത്തിലാണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടിനടുത്ത് മലയാളികൾ അഫ്ഗാനിലെ ഐഎസ് ക്യാമ്പിലുണ്ടെന്നായിരുന്നു ആദ്യ വിവരം . എന്നാൽ നിലവിൽ സ്ത്രീകളും കുട്ടികളുമടക്കം എൺപതോളം മലയാളികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം പതിനഞ്ചോളം മലയാളി ഭീകരർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.