കൊച്ചി : അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കപ്പൽശാലയിലെ പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ വാതകമാണെന്നു ഫോറൻസിക് റിപ്പോർട്ട്.
ഓക്സിജനിൽ മൂന്നു ശതമാനത്തിലേറെ അസറ്റിലിൻ കലർന്നാൽ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്.ഗ്യാസ് കട്ടറിൽനിന്നാണു ചോർച്ചയുണ്ടായത്.
പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധർ ഇന്നലെ കപ്പലിൽ പരിശോധന നടത്തി.
ഇതിൽ ട്യൂബ് ഉൾപ്പെടെയുള്ള സാമഗ്രികൾ കപ്പൽശാലയുടേതല്ലെന്നും കരാർ സ്ഥാപനത്തിന്റേതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഫൊറൻസിക് ജോയിന്റ് ഡയറക്ടർ അജിത്, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസ്എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസറ്റിലിൻ കത്തുമ്പോൾ ഉൽപാദിപ്പിക്കപ്പെട്ട വിഷവാതകം ശ്വസിച്ചാണോ ,തീപ്പൊള്ളലിലാണോ മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വ്യക്തമാകുകയുള്ളൂ.