തിരുവനന്തപുരം: കണ്ണൂർ കശ്മീർ പോലെയായി മാറുകയാണെന്ന് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി പ്രൊഫ. നിർമ്മൽ കുമാർ സിംഗ്. കശ്മീർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തീവ്രവാദ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയാണ് കണ്ണൂർ എന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലീഗൽ സെൽ സംഘടിപ്പിച്ച ‘രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീർ അതിർത്തിയിൽ കണ്ണൂരിൽ നിന്നുള്ള യുവാക്കൾ കൊല്ലപ്പെടുന്നു. തീവ്രവാദികൾ കണ്ണൂർ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണ്. ഇതിനെ തടയാൻ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങൾ ഒന്നിക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവർത്തനമാണ്.
ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കി ഭരിക്കാൻ തുടങ്ങിയതോടെ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു. സദ്ഭരണം എന്ന ആശയത്തിന് വേണ്ടിയാണ് ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കിയത്. ബിജെപിയുമായി ചേർന്നതോടെ പിഡിപിയും ദേശീയധാരയിലേക്ക് എത്തി. യുവാക്കൾ ധാരാളമായി തീവ്രവാദ പാത ഉപേക്ഷിക്കാൻ തയ്യാറായി. തോക്ക് കൊണ്ട് സംസാരിച്ചിരുന്നവർ ഇപ്പോൾ നാക്ക് കൊണ്ട് സംസാരിക്കാൻ തുടങ്ങിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്മഭൂഷൻ നേടിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരനെ മന്ത്രി ആദരിച്ചു.