ശ്രീനഗർ : അമ്മയുടെ വിളി അരുമ മകനെ ജിഹാദിൽ നിന്ന് പിന്തിരിപ്പിച്ചു. കശ്മീരിൽ ഭീകരവാദത്തിലേക്ക് നീങ്ങിയ യുവാവാണ് അമ്മ വിളിച്ചതിനെ തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയത്. കശ്മീർ ഡിജിപി എസ്.പി വൈദ് ആണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത് . കുടുംബത്തിനും യുവാവിനും അദ്ദേഹം ആശംസകൾ നേർന്നു.
ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളെ തിരികെയെത്തിക്കാൻ വളരെ വിപുലമായ സംവിധാനങ്ങളാണ് സർക്കാരും സൈന്യവും നടപ്പിലാക്കുന്നത് . പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാക്കൾക്ക് ക്ളബുകൾ സ്ഥാപിച്ച് കളികളിലേക്കും വിവര സാങ്കേതിക മേഖലയിലേക്കും അവരെ തിരിച്ചു വിടാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
നേരത്തെ തീവ്രവാദ പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോയ യുവാവ് കീഴടങ്ങിയിരുന്നു.ജമ്മു-കശ്മീര്‍ ബുദ്ഗാം ജില്ലയില്‍ നിന്നുള്ള ഇമ്രാന് ഫറൂഖ് എന്ന യുവാവാണ് തിരികെ എത്തിയത്. ആയുധ പരിശീലനം നടത്തുവാന്‍ വേണ്ടിയാണ് വാഗ അതിര്‍ത്തി വഴി ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ലഷ്കര്‍-ഇ-തൊയ്ബയിലെ ഹന്‍സല്ല അദ്നാന്, മാലിക് സാബ് എന്നിവരുടെ കീഴിലായിരുന്നു ഇമ്രാന് ഫറൂഖിന്റെ് പരിശീലനം. ചെറിയ ആയുധങ്ങളും ബോംബുകളും നിര്‍മിക്കുന്നതിനാവശ്യമായ പരിശീലനമാണ് ഇയാള്‍ക്ക് ലഭിച്ചത്.
കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് ഭീകരവാദം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത്. ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭീകരരേയും അവരുടെ കമാന്‍ഡര്‍മാരെയും തുടച്ചു നീക്കാന്‍ തീരുമാനിച്ച് സൈന്യം ആരംഭിച്ച പദ്ധതിയായ ഓപ്പറേഷന് ഓള് ഔട്ട് നിരവധി ഭീകരരെ കൊലപ്പെടുത്തിയിരുന്നു. കശ്മീരിലെ കൊടും ഭീകരരും കമാന്‍ഡര്‍മാരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇത് ഭീകരവാദികള്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട് .
കീഴടങ്ങാന്‍ തയ്യാറുള്ളവരെ അനുഭാവത്തോടെ പരിഗണിക്കുന്നതും ഫലം കാണുന്നുണ്ട്. മാതാപിതാക്കളെക്കൊണ്ട് ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ മക്കളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. മക്കളുടെ ജീവന് രക്ഷിക്കാന്‍ കീഴടങ്ങുകയേ പോം വഴിയുള്ളൂവെന്ന് കുടുംബങ്ങള്‍ക്ക് മനസിലാകുന്നത് സൈന്യത്തിന്റെ പ്രവര്‍ത്തനം എളുപ്പമാക്കുന്നുണ്ട്.