തിരുവനന്തപുരം: കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കൾ രാഹുൽഗാന്ധിക്ക് കത്തയച്ചു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ സ്ഥാനങ്ങളിൽ ഉടൻ മാറ്റം വേണമെന്നാണ് ആവശ്യം. ഉമ്മൻചാണ്ടിയെ പ്രതിപക്ഷ നേതാവാക്കണമെന്നും ആവശ്യമുണ്ട്. നിലവിൽ കെപിസിസിയുടെ പ്രവർത്തനം നിർജ്ജീവമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂർണ്ണ പരാജയമായി മാറുമ്പോഴും കോൺഗ്രസ് പ്രതിഷേധങ്ങൾ നനഞ്ഞ പടക്കമായി മാറുന്നതാണ് നേതൃമാറ്റമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകാൻ കാരണം. കെപിസിസി പ്രസിഡന്റെന്ന നിലയിൽ എംഎം ഹസന്റെ പ്രവർത്തനം പൂർണ്ണ പരാജയമാണെന്ന് നേതൃമാറ്റത്തെ അനുകൂലിക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി തുടരുന്ന പിപി തങ്കച്ചനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കാത്തതിലും ഘടകകക്ഷികൾക്കിടയിൽ അതൃപ്തിയുണ്ട്. മദ്യനയം അട്ടിമറിച്ച് സംസ്ഥാനത്തൊട്ടാകെ ബാറുകൾ തുറന്നിട്ടും സർക്കാരിനെതിരെ ശക്തമായ സമരം നടത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വിഎം സുധീരനും കുറ്റപ്പെടുത്തിയിരുന്നു. ഇതിനൊപ്പം മറ്റ് ജനകീയ പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിൽ കോൺഗ്രസ് പിന്നിലേക്ക് പോയെന്ന അഭിപ്രായമാണ് പാർട്ടിയിലുള്ളത്.
ശുഹൈബ് വധത്തിൽ പോലും സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറപ്പ് ലഭിക്കാതെ സമരങ്ങൾ പിൻവലിച്ചതും വലിയ വിമർശനങ്ങൾക്കിടയാക്കി. ഈ സാഹചര്യത്തിലാണ് നേതൃമാറ്റമെന്ന ആവശ്യം ശക്തമായി മുന്നോട്ട് വന്നിരിക്കുന്നത്. കെ മുരളീധരെനെയോ കെ സുധാകരനെയോ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് പ്രധാന ആവശ്യം. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും പിപി തങ്കച്ചനെയും നീക്കണം. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തെഴുതിക്കഴിഞ്ഞു.
ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് ഈ നേതാക്കളുടെ തീരുമാനം. വിഎം സുധീരൻ പിസി ചാക്കോ ഉൾപ്പടെയുള്ള നേതാക്കളുടെ പിന്തുണയും ഈ വിഭാഗത്തിനുണ്ട്.