ഹൈദരാബാദ്: ഹൈദരാബാദിലെ സിപിഎം പാർട്ടി കോൺഗ്രസ് വേദി ഇന്ന് മുതൽ യെച്ചൂരി-കാരാട്ട് വിഭാഗങ്ങളുടെ ശക്തി പരീക്ഷണത്തിനുള്ള ഇടമായ് മാറും. നിലപാടുകളിൽ ഉറച്ച് നിൽക്കാൻ ഇരുപക്ഷവും തിരുമാനിച്ചതോടെ കാലങ്ങളായി നിലനിന്ന ഭിന്നത പൊട്ടിത്തെറിയിലേക്കാണ് നീളുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഇന്ന് ആരംഭിയ്ക്കുന്ന പൊതു ചർച്ചയ്ക്ക് തുടർച്ചയായി നാളെ വോട്ടെടുപ്പ് നടക്കും.
പോരാട്ടങ്ങളുടെ ഭൂമിയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് എന്ന തലക്കെട്ടാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസ്സിനെവിശേഷിപ്പിയ്ക്കാൻ സിപിഎം മാദ്ധ്യമങ്ങൾ നൽകിവരുന്നത്. ഈ പ്രയോഗം ഫലത്തിൽ സിപിഎമ്മിന് തന്നെ അന്വർത്ഥമാകുന്നതാണ് ഹൈദരബാദിലെ കാഴ്ച. പാർട്ടി കോൺഗ്രസ്സിന് പതാക ഉയർന്ന ശേഷം പോരാട്ടത്തിനായി തയ്യാറെടുത്തിരിയ്ക്കുന്ന യെച്ചൂരി കാരാട്ട് പക്ഷങ്ങളെ ആണ് ഇവിടെ കാണാനാകുന്നത്.
ഇന്ന് രാവിലെ ആരംഭിയ്ക്കുന്ന പൊതുചർച്ചയോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിയ്ക്കും. കേരള – ബംഗാൾ ഘടകങ്ങളാകും ഇരു വിഭാഗങ്ങൾക്കുമായി പ്രധാനമായും രംഗത്തിറങ്ങുക. കോൺഗ്രസ് സഹകരണ വിഷയത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത നിലപാട് പൊതു ചർച്ചയിൽ സ്വീകരിയ്ക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന ഘടകത്തിന്റെ യോഗം തിരുമാനിച്ചിരുന്നു. സമാനമായ് ഇന്നലെ ബംഗാൾ ഘടകവും ഹൈദരാബാദിൽ യോഗം ചേർന്ന് തന്ത്രങ്ങൾക്ക് രൂപം നൽകി.
പ്രദേശിക താത്പര്യങ്ങൾക്ക് ഉപരി പാർട്ടിയുടെ നിലനിൽപ്പാണ് പ്രധാനമെന്ന വാദം ചർച്ചയിൽ ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്റെ തിരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്നത്തെ പൊതു ചർച്ചയ്ക്ക് ശേഷം നാളെ വോട്ടെടുപ്പ് നടക്കും. കണക്കുകൾ അനുസരിച്ച് നേരിയ മേൽകൈ യെച്ചൂരി പക്ഷത്തിനുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പ്രതിനിധികളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങൾ കാരാട്ട് പക്ഷം ആരംഭിച്ച് കഴിഞ്ഞു.
കേരള ഘടകത്തെ ഇന്നത്തെ പൊതുചർച്ചയിൽ പ്രതിനിധികരിയ്ക്കാൻ മൂന്നു പേരാണ് നിയോഗിയ്ക്കപ്പെട്ടിട്ടുള്ളത്. കെ.എൻ ബാലഗോപാൽ, പി.രാജിവ്, കെ കെ രാഗേഷ് മുതലായവർ യെച്ചൂരിപക്ഷത്തിനെതിരെ രംഗത്തിറങ്ങും