ഹൈദരാബാദ്: ദേശവിരുദ്ധ സമരങ്ങൾ ശക്തമാക്കാൻ സിപിഎമ്മിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടി. സിപിഎമ്മിന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ അയച്ച കത്തിന്റെ പകർപ്പ് ജനം ടിവിയ്ക്ക് ലഭിച്ചു. ഇന്ത്യൻ സൈന്യത്തിനെതിരെ സ്വീകരിയ്ക്കുന്ന നിലപാടുകൾക്ക് സിപിഎമ്മിനെ അഭിനന്ദിയ്ക്കുന്ന കത്തിൽ ആർഎസ്എസിനെയും ബിജെപിയെയും അപ്രസക്തമാക്കാൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ സിപിഎമ്മിനോട് നിർദ്ദേശിയ്ക്കുന്നു.
ഹൈദരാബാദിലെ സിപിഎമ്മിന്റെ 22-ാം പാർട്ടി കോൺഗ്രസ്സിന് ആശംസകൾ അറിയിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാന്റെ കേന്ദ്ര കമ്മറ്റി അയച്ച കത്തിന്റെ പകർപ്പാണിത്. പ്രിയ സഖാവേ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിന്റെ ഉള്ളടക്കം ഇന്ത്യൻ സൈന്യത്തിനെതിരെയും ആർഎസ്എസ്-ബിജെപി സംഘടനകൾക്കെതിരെയും പോരാടാൻ സിപിഎമ്മിനോട് നിർദ്ദേശിയ്ക്കുന്നു.
സൈന്യം തീവ്രവാദികൾക്ക് എതിരെ നടത്തുന്ന സൈനിക നടപടികൾ കശ്മീരിലെ ജനങ്ങളെ കൊല്ലാനുള്ള ശ്രമമായാണ് കത്ത് വിശദീകരിയ്ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിരന്തര സൈനിക നടപടികളിലൂടെ കശ്മീരിൽ തുടർച്ചയായ ജനങ്ങളെ കൊല്ലുന്നു. ഇത് തടയാൻ സിപിഎം ഇടപെടൽ ശക്തമാക്കണം. ആർഎസ്എസ്സിന്റെ പ്രവർത്തനത്തോടും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനോടുമുള്ള അസഹിഷ്ണുതയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ കത്തിൽ പ്രകടിപ്പിയ്ക്കുന്നു.
ഇന്ത്യയിൽ ദളിതരെയും മുസ്ലീങ്ങളെയും ദിനചര്യയായ് കരുതിയാണ് കൊലപ്പെടുത്തുന്നതെന്നാണ് കത്തിലെ മറ്റൊരു സുപ്രധാനമായ നിരീക്ഷണം. ഇതിനെല്ലാം എതിരെ സിപിഎം നടത്തുന്ന പോരാട്ടങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാന്റെ കേന്ദ്രകമ്മറ്റി അഭിനന്ദിയ്ക്കുന്നു. വലിയ പ്രതീക്ഷയാണ് ഇന്ത്യയിൽ സിപിഎം നടത്തുന്ന സമരങ്ങൾ തങ്ങൾക്ക് ഉള്ളത്. മഹാരാഷ്ട്രയിൽ നടന്ന ലോംഗ് മാർച്ചിനെ കുറിച്ചും കത്ത് പരാമർശിയ്ക്കുന്നു.
സാർക്ക് രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കണം എന്ന ആവശ്യവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ കത്തിലൂടെ ഉന്നയിക്കുന്നു. ഇന്ത്യ വിരുദ്ധരായ വിവിധ തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.