ശ്രീനഗർ : കശ്മീരിൽ സാധാരണക്കാരായ ഇസ്ളാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാൻ റംസാൻ മാസത്തിൽ ഓപ്പറേഷൻ ഓൾ ഔട്ട് -2 ന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ തീരുമാനം . ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് തീരുമാനം അറിയിച്ചത് . ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും കേന്ദ്രം തീരുമാനം അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതിനിടയിൽ ആക്രമണം നടത്തുകയോ സാധാരണക്കാർക്കെതിരെ തോക്കെടുക്കുകയോ ചെയ്യുന്നവരോട് വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരെ ശക്തമായി നേരിടുന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ചയുമുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കേന്ദ്രസർക്കാർ തീരുമാനത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു.
കശ്മീരിൽ ഭീകരർക്കു നേരേ സൈന്യം കഴിഞ്ഞ വർഷം ആരംഭിച്ച ഓപ്പറേഷൻ ആൾ ഔട്ട് വലിയ വിജയമായിരുന്നു. ഇരുനൂറിലധികം ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു . ഇതിൽ ഹിസ്ബുളിന്റെയും ലഷ്കർ ഇ തോയ്ബയുടേയും കൊടും ഭീകരരും ഉൾപ്പെടുന്നു. ഈ വർഷം സൈന്യം ആരംഭിച്ച ഓപ്പറേഷൻ ഓൾ ഔട്ട് 2 ഉം ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകിയിരുന്നു