ന്യൂഡൽഹി: ശശി തരൂരിനെതിരെ ഡൽഹി പൊലീസ് ചുമത്തിയ കുറ്റപത്രം പ്രത്യേക കോടതി അംഗീകരിച്ചു. ശശി തരൂർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസയച്ചു. സ്ത്രീധന പീഡനം ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത് .
2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തുടർന്ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്കർ ഇ മയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത് .
എന്നാൽ ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവൻ രക്ഷിക്കാനോ ശശി തരൂർ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവയും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള അരോപണങ്ങളും ശശി തരൂരിനെതിരെ പ്രോസിക്യൂൻ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.