കൊച്ചി: രണ്ടു കുട്ടികളടക്കം മൂന്നു പേരുടെ മരണത്തിനു ഇടയാക്കിയ സ്കൂള്‍ ബസ് അപകടം അധികൃതരുടെ അനാസ്ഥയുടെ പരിണിത ഫലം. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് വാഹന അപകടം ഉണ്ടായ ശേഷം സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഇന്ന് നടന്ന അപകടത്തില്‍ നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് കുട്ടികളെ രക്ഷിക്കനായത്.
ഉച്ചകഴിഞ്ഞ് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിയുകയായിരുന്നു.
ഇടുങ്ങിയ റോഡിലൂടെ അശ്രദ്ധമായി എത്തിയ വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.
അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ഫയർഫോഴ്സും പൊലീസും എത്തി. മറിഞ്ഞ വാഹനത്തിൽ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ കളക്ടർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി സ്ഥിഗതികൾ വിലയിരുത്തി. കുളത്തിന്റെ വക്കിൽ സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.
ടിപ്പർ അപകടമുണ്ടായ ശേഷം സംരക്ഷണ ഭിത്തി വേണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്.