കോഴിക്കോട്: നിപ വൈറസ് ഭീതിയൊഴിഞ്ഞതോടെ കോഴിക്കോട്ടെയും മലപ്പുറത്തെയും സ്കൂളുകൾ തുറന്നു. മദ്ധ്യവേനലവധി കഴിഞ്ഞ് പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേറ്റത്. പുതിയ കുരുന്നുകളെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യം സ്കൂളുകളില്‍ ഒരുക്കിയിരുന്നു.
ചന്നംപിന്നം പെയ്യുന്ന മഴയത്തും അവര്‍ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് സ്കൂളുകളിലെത്തി. ചിരിച്ചും കളിച്ചും സ്കൂളിലെത്തിയ അവര്‍ ഒരുപാട് കൂട്ടുകാരെ കണ്ടതോടെ പേടിച്ച് അമ്മയുടെ കൈകളില്‍ മുറുകെ പിടിച്ചു. പിന്നീട് അത് കരച്ചിലായി മാറി.
നിപ വൈറസും പനിയുമൊന്നും അവര്‍ക്ക് പ്രശ്നമല്ലായിരുന്നു. പെട്ടെന്ന് സ്കൂളില്‍ നിന്നും എങ്ങനെയെങ്കിലും വീട്ടിലെത്താന്‍ അവര്‍ അമ്മമാരുടെ പുറകെ പോയി. എന്നാല്‍ ആദ്യമായി അമ്മ തനിച്ചാക്കി പോയതിന്റെ സങ്കടവും അവര്‍ക്കു സഹിച്ചില്ല. ചിലര്‍ നല്ല സന്തോഷത്തിലായിരുന്നു.
നിപ്പ വൈറസ് ആശങ്കയെത്തുടര്‍ന്ന് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വച്ചിരുന്നു. ഭീതിയും ആശങ്കയും ഒഴിഞ്ഞുവെന്ന പ്രഖ്യാപനമെത്തിയെങ്കിലും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.