കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ പൊലീസിനും ആലുവ മുൻ റൂറൽ എസ്പിക്കുമെതിരെ ഹൈക്കോടതിയും സിബിഐയും. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് സിബിഐ കുറ്റപ്പെടുത്തി. എന്നാൽ എവി ജോര്‍ജിനെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൈക്കൊണ്ടത്.
പൊലിസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയും സിബിഐയും പൊലീസിനും എ.വി ജോര്‍ജിനുമെതിരായ പരാമര്‍ശം നടത്തിയത്. ആര്‍ടിഎഫ് രൂപീകരിച്ചതുതന്നെ തെറ്റല്ലെ എന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയാതെ കേസില്‍ ഇടപെടാന്‍ ഇത് വെളള്ളരിക്കാപട്ടണമാണോ എന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
കേസിന്റെ അന്വേഷണത്തില്‍ തുടക്കം മുതല്‍ തന്നെ വീഴ്ച്ച സംഭവിച്ചിരുന്നതായും ശ്രീജിത്തിന്റെ മരണത്തില്‍ എസ്പിക്ക് ബന്ധമില്ലെന്ന് പറയാന്‍ ആകില്ലെന്നും കൊലപാതകമാണെന്ന് വ്യക്തമായിട്ടും അസ്വാഭാവിക മരണത്തിനാണ് ആദ്യം എഫ്ഐആര്‍ ഇട്ടതെന്നും ഈ നടപടി തെറ്റാണെന്ന് അറിയാമായിരുന്നിട്ടും എസ്പി ഇടപെട്ടില്ലെന്നും സിബിഐ കോടതിയില്‍ ചൂണ്ടികാട്ടി.
ലോക്കല്‍ പൊലീസ് പ്രതികളായ കേസില്‍ സുപ്രീംകോടതി വിധിന്യായ പ്രകാരം സിബിഐ അന്വേഷണം ആകാം എന്ന് അഖിലയുടെ അഭിഭാഷകനും വാദിച്ചു. എന്നാല്‍ ആര്‍ടിഎഫ് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും അതിന് എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടി നടന്നുവരികയാണെന്നുമായിരുന്നു ഡെപ്യൂട്ടി ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം.
ആര്‍ടിഎഫുകാരോട് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എവി ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അവിടേക്ക് പോകാന്‍ മാത്രമാണ് എസ്പി നിര്‍ദ്ദേശിച്ചതെന്നും കേസില്‍ സര്‍ക്കാരിനോ എ വി ജോര്‍ജിനോ ക്രിമിനല്‍ ബന്ധമില്ലെന്നും ഡിജിപി കോടതിയെ ധരിപ്പിച്ചു. കേസ് വിധിപറയാന്‍ അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.