കേരളത്തിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയും പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്ന് മാത്രമല്ല, അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, നേരത്തെ എന്തെല്ലാം പറഞ്ഞോ അതിനെല്ലാം കടകവിരുദ്ധമായാണ് ഇന്ന് പിണറായി വിജയന്‍ നീങ്ങുന്നത്. നിയമസഭാ സമ്മേളനത്തില്‍ റൂള്‍ 300 അനുസരിച്ച് മുഖ്യമന്ത്രി തോട്ടം മേഖലയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ എന്തോ ചീഞ്ഞുനാറുന്നു എന്ന് പറഞ്ഞത് പ്രതിപക്ഷം മാത്രമല്ല, കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും കൂടിയാണ്.
കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ ഉണ്ടായിരുന്ന 33 ശതമാനം വനം ശോഷിച്ച് ശോഷിച്ച് ഇന്ന് ഒന്‍പത് ശതമാനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ അവസാന സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനോട് ഒരഭ്യര്‍ത്ഥനയേ ഉള്ളൂ. ആ ഇത്തിരി പച്ചപ്പ് കൂടി ഇല്ലാതാക്കരുതേ! ഇത് കേരളത്തിലെ മണ്ണിനെയും മരത്തെയും സ്‌നേഹിക്കുന്ന എല്ലാ സാധാരണക്കാരുടെയും ഹൃദയവികാരമാണ്. പിണറായിയുടെ ദുര്യോധനതുല്യമായ ധാര്‍ഷ്ട്യരാഷ്‌ട്രീയത്തോട് പൊരുതാനോ പറയാനോ കേണപേക്ഷിക്കാനോ അവസരമോ ത്രാണിയോ ഇല്ലാത്ത പാവപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യം പല വേദികളിലും ഉയര്‍ത്തിക്കഴിഞ്ഞു. പരസ്യമായി ഇതിനെതിരെ പ്രതികരിക്കാന്‍ ഇറങ്ങിയാല്‍ ടൈഗര്‍ ഫോഴ്‌സുകള്‍ ജീവിതം തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് ഇതിനെതിരെ പരസ്യപ്രതികരണത്തിന് മുതിരാത്തത്.
തോട്ടം ഉടമകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും വേണ്ടി എന്നും നിലപാടെടുക്കുകയും വനഭൂമി നശിപ്പിക്കുകയും ചെയ്ത കുടിയേറ്റ കേരളാ കോണ്‍ഗ്രസ്സിന്റെ ചതിക്കുഴിയില്‍ ആസന്നമൃത്യുവായി, ഊര്‍ദ്ധ്വശ്വാസം വലിച്ച് പാണക്കാട്ടെ പടിപ്പുരമുറ്റത്ത് ,സ്വച്ഛന്ദമൃത്യുവിനായി അടുത്ത തിരഞ്ഞെടുപ്പ് കാത്തുകിടക്കുന്ന കോണ്‍ഗ്രസ്സിന്, ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ സാധിക്കില്ല. കാരണം, അവരാണ് തോട്ടമുടമകള്‍ക്കുവേണ്ടി എന്‍. കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചത്. 7.04 ലക്ഷം ഹെക്ടര്‍ തോട്ടങ്ങളാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നു. തോട്ടം മേഖലയുടെ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്തത്.
തോട്ടങ്ങളുടെ നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണ്ണമായും ഒഴിവാക്കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കി. ലയത്തിലെ തൊഴിലാളികള്‍ക്ക് വീടുവെയ്‌ക്കാന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിയായ ‘ലൈഫില്‍’ ഉള്‍പ്പെടുത്തി. വീടിന്റെ പകുതി ചെലവ് സര്‍ക്കാരും പകുതി തോട്ടം ഉടമകളും വഹിക്കും. റബ്ബര്‍ മരം മുറിച്ച് വില്‍ക്കുമ്പോള്‍ ഈടാക്കുന്ന സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കി. തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് നടത്തുകയോ സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ നല്‍കുകയോ ചെയ്യും. തൊഴിലാളികളുടെ ശമ്പളപരിഷ്‌ക്കരണത്തിന് നടപടി സ്വീകരിക്കും. തോട്ടം നയം തയ്യാറാക്കാന്‍ സമിതി രൂപീകരിക്കും.
ഈ നിര്‍ദ്ദേശങ്ങളിലൊന്നും തന്നെ ആര്‍ക്കും കാര്യമായ അഭിപ്രായവ്യത്യാസമോ ഉദ്ദേശ്യശുദ്ധിയില്‍ സംശയമോ ഇല്ല. തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ബാധകമാക്കുമെന്ന് പറഞ്ഞതിനൊപ്പം അപ്രധാനമായി ചേര്‍ത്തിരിക്കുന്ന പ്രശ്‌നം ഗുരുതരവും സങ്കീര്‍ണ്ണവുമാണ്. തോട്ടങ്ങളുടെ പാട്ടക്കാലാവധി തീരുന്ന മുറയ്‌ക്ക് പാട്ടം പുതുക്കി നല്‍കാനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നിയമ സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്‍കും. തോട്ടം മേഖലയെ പരിസ്ഥിതി ദുര്‍ബല നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും പിണറായി വിജയന്‍ തീരുമാനിച്ചു. ഇവിടെയാണ് പ്രശ്‌നം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ച കോണ്‍ഗ്രസ്സുകാരുടെ ആവശ്യവും ഇതൊക്കെ തന്നെയായിരുന്നു. കേരളത്തിന്റെ വനഭൂമി കൈയേറി മരം വെട്ടിമുറിച്ച് മരുഭൂമിയാക്കി മാറ്റി തോട്ടവിളകള്‍ എന്ന പേരില്‍ കൈവശം വച്ചിരിക്കുന്ന കുടിയേറ്റ ക്രിസ്ത്യാനികളുടെ ആവശ്യവും ഇതുതന്നെയായിരുന്നു.
തോട്ടം തൊഴിലാളികള്‍ക്കുവേണ്ടിയാണെങ്കില്‍ നിലവിലുള്ള തോട്ടങ്ങള്‍ പരിസ്ഥിതി ദുര്‍ബല നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യം എന്താണ്? ഇതിന് കൃത്യമായ ഒരു വിശദീകരണം സംസ്ഥാനസര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല. 1976 ന് ശേഷമുള്ള കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ഇനിയും നടപ്പിലാക്കാത്ത ഒരു സംസ്ഥാനം കേരളമാണ്. വനഭൂമി, ഇനിയും അവശേഷിക്കുന്ന ഇത്തിരി പച്ചപ്പ്, അത് നിലനിര്‍ത്താനുള്ള അവസാന ശ്രമത്തെയാണ് പിണറായി വിജയന്‍ കോടാലി വച്ച് തകര്‍ക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വനം കേസുകള്‍ തോറ്റ് കൊടുക്കാന്‍ ഒരു അഭിഭാഷകലോബി സജീവസാന്നിദ്ധ്യമായി രംഗത്തുണ്ടായിരുന്നു. വനം കേസുകള്‍ സത്യസന്ധമായി, ആത്മാര്‍ത്ഥതയോടെ നടത്തിയിരുന്ന സര്‍ക്കാര്‍ അഭിഭാഷക അഡ്വ. സുശീല ഭട്ടിനെ ഒഴിവാക്കിയതിന്റെ പിന്നിലും ഈ ലോബികളുടെ കളി വ്യക്തമായിരുന്നു.
പാട്ടക്കരാറിന്റെ കാലാവധി കഴിയുമ്പോള്‍ ഈ ഭൂമി ഏറ്റെടുക്കാനും പരിപാലിക്കാനുമുള്ള ചുമതല സംസ്ഥാന സര്‍ക്കാരിന് ഉള്ളതാണ്. 99 വര്‍ഷവും അതിലേറെയും സ്വകാര്യ-വിദേശ കുത്തകകളുടെ കൈയില്‍ നിക്ഷിപ്തമായിരുന്ന തോട്ടവും വനഭൂമിയും തിരിച്ചു പിടിക്കാനുള്ള അവസരമാണ് 30 വെള്ളിക്കാശിനു വേണ്ടി പിണറായി സര്‍ക്കാര്‍ കളഞ്ഞുകുളിക്കുന്നത്. തോട്ടം മേഖലയില്‍ ഇതിനുവേണ്ടി നടന്ന പണപ്പിരിവിന്റെ കഥകള്‍ സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ സജീവമാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനാണോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ ഈ പിരിഞ്ഞ ചീഞ്ഞ പണം ചെലവഴിച്ചതെന്ന സംശയം മാത്രമേ ഇന്ന് സാധാരണക്കാര്‍ക്കുള്ളൂ.
ഇതിന്റെ തന്നെ തുടര്‍ച്ചയായി വേണം നിയമസഭയില്‍ വരാന്‍ പോകുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതിയെയും കാണാന്‍. അതിലും നിയമത്തിന്റെ അന്തഃസത്തയെയും ഉദ്ദേശ്യത്തെയും തന്നെ തകര്‍ക്കുന്ന വിഷലിപ്തമായ ഭേദഗതികള്‍ അടങ്ങിയിരിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് തന്നെ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഹരിപ്പാട് നെല്‍വയല്‍ നികത്തി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ പോയ ചെന്നിത്തല തന്നെ ഇത് പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് സംശയിക്കാനാകില്ല. ഈ കാര്യങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസവുമായി പതിവുപോലെ വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്. പത്തി മടക്കി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി ഐ.എം.ജിയുടെ ഇരുണ്ട അകത്തളങ്ങളില്‍ എവിടെയോ ചുരുണ്ടു കിടക്കുന്ന വി.എസ് എന്ന പല്ലുകൊഴിഞ്ഞ പാമ്പിന് വിഷപ്പല്ല് വെച്ചുകൊടുക്കാനാണ് പിണറായിയുടെ ശ്രമം.
ഇത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ താല്പര്യത്തിന് എതിരാണ്. ഡോ. വി.എസ്. വിജയനും സലിം അലി ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ കേരളത്തിന്റെ ഉള്‍ക്കാടുകളില്‍ പോലും കാക്കകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആസന്നമായ വനനാശത്തിന്റെയും മനുഷ്യ സഹവാസത്തിന്റെയും പ്രതീകമായാണ് ഇതിനെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇനിയും മരിക്കാത്ത മണ്ണിന്റെ ഈ ചേതനയെ നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിണറായി പിന്മാറണം. തോട്ടം മേഖലയുടെ പേരില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തുനിന്ന് ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിക്കാനുള്ള, കോടികളുടെ ഇടപാടിനാണ് കളമൊരുങ്ങുന്നത്. ഒപ്പം പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നാശത്തിനും. ഇത് തുടര്‍ന്നാല്‍… ഉറപ്പ്; ബംഗാളിലെ ബുദ്ധദേവിനെ പോലെ, ത്രിപുരയുലെ മണിക് സര്‍ക്കാരിനെ പോലെ, കേരളത്തിലെയും അവസാന സി.പി.എം മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍.