ആലപ്പുഴ: ആലപ്പുഴയിൽ സർക്കാരിനെതിരെ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെ സമരം. കൃഷിമന്ത്രിയും ധനകാര്യമന്ത്രിയും ഇടപെട്ടിട്ടും കുട്ടനാട്ടിലെ ആർ ബ്ലോക്ക് പ്രദേശത്തെ നൂറുകണക്കിന് ആളുകളുടെ ദുരിതം പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ചായിരുന്നു ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ സമരം നടത്തിയത്. സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.
കുട്ടനാടിന്റെ ഉൾപ്രദേശമായ 1400 ഓളം ഏക്കർ വരുന്ന ആർ ബ്ലോക്കിലെ നൂറുകണക്കിന് ആളുകളുടെ ജീവിത ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ടാണ് കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് ഏത്തിയത്. ജല നിരപ്പിൽ നിന്നും രണ്ട് അടി താഴ്ചയിൽ കിടക്കുന്ന ഈ പ്രദേശം പൂർണമായും വെള്ളത്തിന് അടിയിലാണ്. അതുകൊണ്ടു തന്നെ ഇവിടെ ഉള്ളവരെ പുനരധി വസിപ്പിക്കണം എന്നും സമരക്കാർ സർക്കാരിനോട് ആവശ്യപ്പെടുന്നു.
നേരത്തെ മന്ത്രി മാരായ തോമസ് ഐസക്കും, കൃഷി മന്ത്രി വിഎസ് സുനിൽ കുമാറും ഇവിടെ നേരിട്ടെത്തി ഇവരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പ്രഖ്യാപനം നടത്തി എങ്കിലും ഒന്നും പ്രായോഗിക തലത്തിൽ എത്തിയില്ല.
ഇതിനൊടുവിലാണ് സമരവുമായി കർഷക തൊഴിലാളികൾ കളക്ട്രേറ്റിന് മുന്നിൽ എത്തിയത്. സമരം സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. വെള്ളം പറ്റിക്കാൻ അടിയന്തിരമായി മോട്ടർ എത്തിയ്ക്കുകയും, ആർ ബ്ലോക്കിൽ കൃഷി പുനരാരംഭിക്കുകയും ചെയ്താൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുമെന്നും സമരക്കാർ പറയുന്നു.