കണ്ണൂർ : കൊട്ടാരക്കരയിൽ സൈഡ് കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന്റെ ഭാഗമായി സൈനികന്റെ വീട് ആക്രമിച്ച് തകർത്ത കേസിൽ അഞ്ച് പോപ്പുലർ ഫ്രണ്ടുകാർ കൂടി അറസ്റ്റിൽ. കണ്ണൂരിലെ പറശ്ശിനിക്കടവിൽ ഒളിവിലായിരുന്നവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കൊല്ലത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.
കന്നുകാലികളെ കയറ്റിയ ലോറിയുമായി കൊട്ടാരക്കര ഭാഗത്തേക്ക് വന്നവരും സൈനികനായ വിഷ്ണുവുമായി സൈഡ് നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് വീട് അടിച്ചു തകർക്കലിൽ കലാശിച്ചത്. സാധാരണ ഉണ്ടായ സംഘർഷത്തിന് ബോധപൂർവ്വം വർഗീയ നിറം നൽകി ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നം വഷളായത്.
പശുക്കളെ കൊണ്ടുപോകുന്നത് തടഞ്ഞതാണെന്ന വ്യാജ വാർത്ത പുറത്തു വന്നതോടു കൂടി സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ടുകാർ പ്രകടനം നടത്തുകയും പിന്നീട് ഗൂഢാലോചന നടത്തി9 സൈനികന്റെ വീട് ആക്രമിക്കുകയുമായിരുന്നു. ഇതിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നേരത്തെ അറസ്റ്റിലായിരുന്നു.
പുത്തൂർ തെക്കുമ്പുറം തേമ്പ്ര സതീഷ് നിലയത്തിൽ വിഷ്ണുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അതിക്രമിച്ച് കയറിയ പോപ്പുലർ ഫ്രണ്ടുകാർ വിഷ്ണുവിന്റെ മാതാവിനെ മർദ്ദിക്കുകയും പൂജാമുറിയിൽ കയറി ദേവീദേവന്മാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.