തൃശൂർ: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ ആരോപണത്തിൽ സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. കുറ്റാരോപിതൻ ക്രൈസ്തവ പുരോഹിതനായതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് അവർ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ അദ്ധ്യക്ഷനാകാൻ യോഗ്യനല്ലെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണം. കർദിനാൾ ജോർജ് ആലഞ്ചേരി സഭാ അദ്ധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ല. കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണ്. കുറ്റാരോപിതർ പുരോഹിതരായതിനാൽ ഇവരുടെ അറസ്റ്റ് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി .
സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോടും സർക്കാരിന് ഉദാസീനമനോഭാവമാണ് .അമ്മ സംഘടന ഇരയോട് ചെയ്തത് സഭയും കന്യാസ്ത്രിയോട് ചെയ്യുന്നു. സർക്കാർ നടപടി വേഗത്തിലാക്കിയില്ലെങ്കിൽ നിയമമാർഗങ്ങൾ തേടുമെന്നും സാറാ ജോസഫ് മുന്നറിയിപ്പ് നൽകി.