കണ്ണൂർ: റാങ്ക്പട്ടിക മറികടന്ന് സിപിഎം എംഎൽഎ എഎൻ ഷംസീറിന്റെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ നിയമനം. ആദ്യറാങ്കുകാരിയെ ഒഴിവാക്കി നിയമനം നടത്തിയെന്നാണ് ആരോപണം. സംവരണാടിസ്ഥാനത്തിലാണ് നിയമനം എന്നാണ് സർവകലാശാലയുടെ വിശദീകരണമെങ്കിലും പൊതുനിയമനത്തിനു വേണ്ടിയാണ് സർവകലാശാല വിജ്ഞാപനമിറക്കിയത്.
സർവകലാശാലക്ക് കീഴിലുള്ള ധർമ്മശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ, സയൻസ് എജുക്കേഷനിലേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു അസിസ്റ്റന്റ് പ്രഫസർമാരെ ക്ഷണിച്ചത്. അഭിമുഖത്തിന് എത്തിയത് എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയടക്കം നാലുപേരാണ്. ജൂൺ 8ന് ഇറക്കിയ വിജ്ഞാപനത്തിൽ നിയമനം സംവരണം മുഖേനെയാണെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ അഭിമുഖത്തിന് ശേഷം സംവരണമാണെന്ന് പറഞ്ഞ് ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി എംഎൽഎയുടെ ഭാര്യക്ക് നിയമനം നൽകി എന്നാണ് ആരോപണം.
ഒബിസി മുസ്ലീം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഷംസീറിന്റെ ഭാര്യയ്ക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറുടെ നിയമനം നൽകിയിരിക്കുന്നത്. ചട്ടം മറികടന്നുള്ള നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപികയായ ബിന്ദു.