കോട്ടയം ; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാളിന് പരാതി നല്കിയ കത്തിന്റെ പകർപ്പ് ജനം ടിവിയ്ക്ക് ലഭിച്ചു.
2017 ജൂലൈ 11ന് കന്യാസ്ത്രീ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്കാന് കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദിനാളും സഭയും ഒരേപോലെ വെട്ടിലായിരിക്കുകയാണ്. കന്യാസ്ത്രീ കര്‍ദിനാളിന് 2017 ജൂലൈ 11ന് നല്കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളിന്റെ വാദം ഇതോടെ പൊളിഞ്ഞു. കത്തില്‍ പറയുന്ന പ്രധാന പരാതികള്‍ ഇപ്രകാരമാണ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്കാന് കഴിയാത്ത അത്രയും മോശമാണ്.
കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണമെന്നും കന്യാസ്ത്രീ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്.
പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തിലുണ്ട്. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.
കേസില്‍ അന്വേഷണസംഘം നാളെ കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.