ബ്യൂണസ് അയഴ്സ് : ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്‌ച്ചവച്ച അർജന്റീന ടീമിന്റെ പരിശീലകൻ സാംപോളിയുമായിട്ടുള്ള കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അവസാനിപ്പിച്ചു. ചിലിയുടെ മുൻ പരിശീലകനായ സാം പോളിക്ക് അർജന്റീന ടീമിന്റെ പ്രകടനം പുറത്തെടുപ്പിക്കാനായില്ല.
തട്ടിയും മുട്ടിയും പ്രീ – ക്വാർട്ടറിൽ കയറിയെങ്കിലും മുന്നോട്ട് പോകാൻ അർജന്റീനക്കായില്ല. ആദ്യ മത്സരത്തിൽ ഐസ് ലൻഡിനോട് സമനില വഴങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് 3-0ന് തകർന്നടിഞ്ഞു. നൈജീരിയയെ മറികടന്ന് പ്രീക്വാർട്ടറിലെത്തിയെങ്കിലും ഫ്രാൻസിന് മുന്നിൽ മുട്ടുകുത്തുകയായിരുന്നു.
ടീമിന്റെ നീക്കങ്ങൾക്ക് ഒത്തിണക്കമോ മുന്നേറ്റങ്ങൾക്ക് മൂർച്ചയോ പ്രതിരോധത്തിന് കരുത്തോ നൽകാൻ സാംപോളി എന്ന പരിശീലകന് കഴിഞ്ഞില്ല എന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. ഇതാണ് സാംപോളിയുടെ കസേര തെറിക്കാനുള്ള പ്രധാന കാരണം.
സാംപോളിക്ക് കീഴിൽ 15 മത്സരങ്ങൾ കളിക്കാനിറങ്ങിയ അർജന്റീനയ്‌ക്ക് 7ജയങ്ങൾ മാത്രമാണ് നേടാനായത്. നാല് മത്സരങ്ങളിൽ തോറ്റപ്പോൾ ബാക്കിയുള്ള നാലെണ്ണം സമനിലയിൽ കലാശിച്ചു. ചിലിയുടെയും സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടേയും മുന്‍ പരിശീകനാണ് സാംപോളി.