തിരുവനന്തപുരം : എ ഡി ജി പി സുദേഷ് കുമാറിന്റെ മകൾ പഞ്ചാബിലേക്ക് പോയതോടെ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ അവരുടെ രഹസ്യ മൊഴിയെടുപ്പ് മുടങ്ങി.സുദേഷിന്റെ മകളുടെ മൊഴിരേഖപ്പെടുത്താൻ ചൊവ്വാഴ്ച്ച വരെയാണ് കോടതി സമയം നൽകിയിരുന്നത് .ക്രൈം ബ്രാഞ്ച് അതനുസരിച്ച് നടപടികൾ പൂർത്തീകരിച്ചിരുന്നു.ഗവാസ്കറുടെ രഹസ്യ മൊഴി ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തും.
വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാകാത്ത അത്യാവശ്യം ഉള്ളതിനാൽ മൊഴിയെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റിവെക്കണമെന്ന് സുദേഷ് കുമാർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ മാസം 29 ന് ഇവർ തിരിച്ചു വരും. 29 ന് ശേഷം മൊഴിയെടുക്കാൻ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പോലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.
എ ഡി ജി പി യുടെ മകൾ തന്നെ മർദിച്ചെന്നപരാതിയിൽ ഗവാസ്കറും ഗവാസ്കർ തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സുദേഷിന്റെ മകളും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് രണ്ടുപേരുടെയും രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.സുദേഷ് കുമാറിന്റെ മകൾ രണ്ടുതവണ മൊഴിമാറ്റിപറഞ്ഞിരുന്നു.എ ഡി ജി പി യുടെ മകളെ അറസ്റ്റ് ചെയ്യണ്ട എന്ന തീരുമാനത്തിലാണ് ക്രൈം ബ്രാഞ്ച്.