കോഴിക്കോട്: വടകരയിൽ ഫോർമാലിൻ ചേർത്ത 6000 കിലോ മൽസ്യം പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തുനിന്നും കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.
കോഴിക്കോട് മാർക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോയതാണ് മത്സ്യം.എന്നാൽ മൽസ്യം പഴകിയതായതിനാൽ കോഴിക്കോട്ടേക്കുതന്നെ തിരിച്ചയക്കുകയായിരുന്നു.പോകുന്ന വഴിയിൽ വടകര കോട്ടക്കടവിലെ വളവിൽ വാഹനം തകരാറായി.വാഹനത്തിൽനിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നതുകൊണ്ട് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയമൽസ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു.കൂടുതൽ പരിശോധനക്കുശേഷം മാത്രമെ മറ്റെന്തെല്ലാം രാസവസ്തുക്കളാണ് ചേർത്തിട്ടുള്ളതെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പഴകിയ മൽസ്യങ്ങൾക്കായി സംസ്ഥാനത്ത് ഒട്ടാകെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന തിരച്ചിലിനിടെയാണ് ഇത്രയധികം മത്സ്യങ്ങൾ പിടിച്ചെടുക്കുന്നത്.ഇവ ചെറുകിട വ്യാപാരികൾക്കായി വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം .