കോഴിക്കോട്: ഹിന്ദു സ്ത്രീകളെ അപമാനിച്ച എസ് ഹരീഷിന്റെ വിവാദ നോവൽ മീശ പിൻവലിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലെ നോവൽ പിൻവലിച്ചത്.
സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ് എന്നതും, ആർത്തവദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണെന്നും .പൂജാരിമാർ ഇതിൽ ആഗ്ര ഗണ്യരാണെന്നുമുള്ള തരത്തിൽ നോവലിലെ കഥാപാത്രങ്ങൾൾ തമ്മിൽ നടത്തുന്ന സംഭാഷണമാണ് വിവാദമായത്.
നോവൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംസ്ഥാനത്താകമാനം ഉയർന്നു. നവ മാദ്ധ്യമങ്ങളും പ്രതിഷേധം ഏറ്റെടുത്തു. ഇതിനിടെ നോവലിനെ ന്യായീകരിച്ച് എസ് ഹരീഷ് രംഗത്തെത്തുകയും ചെയ്തു. സാഹിത്യകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണിതെന്നും വാദമുയർന്നു എന്നാൽ മറ്റു മത വിഭാഗങ്ങളെ ബന്ധപ്പെടുത്തി ഇത്തരത്തിൽ ആവിഷ്ക്കര സ്വാതന്ത്ര്യം നടത്തുമോയെന്ന മറുചോദ്യവും ഉയർന്നു. ഹിന്ദു വികാരത്തെ വൃണപ്പെടുത്താൻ മനഃപൂര്‍വമായ നീക്കം നടത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമായി.
മഹിളാമോർച്ച , യോഗക്ഷേമസഭ, മഹിളാ ഐക്യവേദി, ഒപ്പം വിവിധ സാമുദായിക സംഘടനകളും പ്രതിഷേധം ഉയർത്തി. ഈ സാഹചര്യത്തിലാണ് നോവൽ പിൻവലിക്കപ്പെട്ടത്. അതേസമയം തനിക്കും തന്റെ കുടുംബത്തിനെതിരെയും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് നോവൽ പിൻവലിച്ചതെന്നാണ് ഹരീഷിന്റെ പ്രതികരണം.