ന്യൂ ഡൽഹി:അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അഡ്വ. പി.എസ്. ശ്രീധരന്പിള്ളയെസംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഒപ്പം വി. മുരളീധരന് എംപിയെ ആന്ധ്രാപ്രദേശിന്റെ സംസ്ഥാന പ്രഭാരിയായും പ്രഖ്യാപിച്ചിട്ടുണ്ട്.ശ്രീധരന് പിള്ള രണ്ടാം വട്ടമാണ് സംസ്ഥാന അധ്യക്ഷനാകുന്നത്. 2003 മുതല്‍ 2006 വരെ സംസ്ഥാന പാര്‍ട്ടി നയിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പാര്‍ട്ടി നയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എബിവിപി പ്രവര്‍ത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി.ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ജനിച്ചു. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റീത അഭിഭാഷകയാണ്. മകന് അര്ജ്ജുന് ശ്രീധര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്, മകള്‍ ഡോ. ആര്യ. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്കൂള്‍, പന്തളം എന്‍എസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.
അറുപതുകളില്‍ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക്.
തുടര്‍ന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തില്‍. കോഴിക്കോട് ലോ. കോളേജ് യൂണിയന് വൈസ് ചെയര്മാന്, 12 കൊല്ലക്കാലം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു.
ജന്മഭൂമി മുന്‍ മാനേജിങ്ങ് എഡിറ്റര്‍, അഞ്ച് പ്രമുഖ പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരന്, സ്പോട്സ് സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്.
നിരവധി പുസ്തകങ്ങള്‍ രചിച്ചിച്ചു. രാഷ്ട്രീയക്കാരന് എന്നതിലുപരി നൂറു പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരന് എന്ന കീര്‍ത്തിയും സ്വന്തം.