ക്ലബ് ഫുട്ബോളിൽ കളിക്കാരുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായി. ഗോൾകീപ്പർ തിബോ കൊട്ടുവയും വിംഗർ ഏദൻ ഹസാഡും ചെൽസി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇരുവരും റയൽ മാഡ്രിഡില്ലേക്ക് പോകുമെന്നാണ് സൂചന. അതേസമയം, ചെൽസിക്കൊപ്പം തുടരുമെന്ന് വ്യക്തമാക്കി ബ്രസീലിയൻ താരം വില്യൻ രംഗത്തെത്തി.
ചെൽസിയുടെ ബെൽജിയൻ ഗോൾകീപ്പർ തീബോ കൊട്ടുവ റയൽ മാഡ്രിഡിൽ ചേർന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ക്ലബ് പരിശീലനത്തിൽ കൊട്ടുവ പങ്കെടുത്തില്ല. ഇക്കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടുവ 2011 മുതൽ ചെൽസിക്കുവേണ്ടിയാണ് കളിക്കുന്നത്. എന്നാൽ, ക്ലബ് വിടുന്നകാര്യം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ചെൽസി അധികൃതർ പ്രതികരിച്ചു. ചെൽസിക്കുവേണ്ടി 154 മത്സരങ്ങൾ കളിച്ച കൊട്ടുവ 58 മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ല. 152 ഗോളുകളാണ് ആകെ വഴങ്ങിയത്.
ചെൽസി വിംഗറായ ഏദൻ ഹസാഡും റയലിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഹസാഡും കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തിൽ പങ്കെടുത്തില്ല. എന്നാൽ, താൻ ചെൽസിക്കൊപ്പം തുടരുമെന്ന് വ്യക്തമാക്കി ബ്രസീലിയൻ ഫുട്ബോൾ താരം വില്യൻ രംഗത്തെത്തി. ബാഴ്സലോണയിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് താരം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുനൈറ്റഡും വില്യനിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതോടെയാണ് താരം അഞ്ച് വർഷമായി തുടരുന്ന ചെൽസി വിട്ടേക്കുമെന്ന അഭ്യൂഹം പരന്നത്. ബാഴ്സലോണ അധികൃതർ തന്നെ സമീപിച്ചതെന്നും എന്നാൽ ചെൽസിക്ക് തന്നെ വേണമെന്നുള്ള കാലത്തോളം ക്ലബിൽ തന്നെ തുടരുമെന്നും വില്യൻ പ്രതികരിച്ചു.
ആഴ്സനൽ മിഡ്ഫീൽഡർ ആരൺ റംസി ഉൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് പഴുതടയ്‌ക്കാനാണ് ചെൽസി ശ്രമം. ലിസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് സെന്‍റർ ബാക്ക് ഹാരി മഗ്വീർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.