കൊച്ചി : ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആർ.എസ്.എസിന്റെ അച്ചടക്കമാണ് ഈ നാടിനു വേണ്ടതെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് ബി കമാൽ പാഷ. ആൾക്കൂട്ടക്കൊലയും ഗോരക്ഷാ സംഘവും ആർ.എസ്.എസുകാരല്ല. ഇത്രയും അച്ചടക്കമുള്ള സംഘടനക്ക് അങ്ങനെയുള്ള അക്രമങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു. ആർ.എസ്.എസ് എറണാകുളം മഹാനഗർ ഗുരുപൂജ ഉത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലെ മതനിരപേക്ഷത തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. മത സാഹോദര്യം എന്നാൽ സ്വന്തം മതത്തിൽ നിന്ന് കൊണ്ട് മറ്റുള്ളവനെ അവന്റെ മതം വിശ്വസിക്കാൻ അവസരം നൽകലാണ്. ഇതിന്റെ വികലമായ മാറ്റമാണ് മുസ്ലീങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റിയത്. സർവ്വസാധാരണ കാശ്മീർകാരൻ ഭാരതത്തോട് ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് വിഘടനവാദം വളർത്തുന്നത്. ഭാരത വിരുദ്ധ ചിന്ത മാത്രമാണ് പാക്കിസ്ഥാനെന്ന ഭീകരരാജ്യത്തിന്റെ നിലനിൽപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഈ നാട്ടിൽ അരാജകത്വമാണ് നടക്കുന്നത്.നിയമവാഴ്ചയിലും ദേശീയതയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ഇവിടെ പരിവർത്തനം നടത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത കാര്യവും അദ്ദേഹം ഓർമ്മിച്ചു. ജനറൽ ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താൻ ഭക്ഷണം വിതരണം ചെയ്തു. അവരുടെ മതം നോക്കിയല്ല സേവാഭാരതി ഭക്ഷണം നൽകുന്നത്. ഇതിനേക്കാൾ വലിയ സേവന പ്രവർത്തനം എന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു.
പരിപാടിയിൽ സഹസർ കാര്യവാഹ് വി ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തി. മഹാനഗർ സംഘചാലക് അഡ്വ.പി വിജയകുമാർ അധ്യക്ഷം വഹിച്ചു. വിഭാഗ് സഹ സംഘചാലക് പി.ശിവദാസ് സന്നിഹിതനായിരുന്നു