ജക്കാർത്ത: ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ ഇന്ത്യക്ക് രണ്ട് വെങ്കലം. ദീപിക പളളിക്കലും ജോഷ്‍ന ചിന്നപ്പയുമാണ് വെങ്കലം നേടിയത്. സെമിഫൈനലിൽ ഇരുവരും പരാജയപ്പെടുകയായിരുന്നു. അതേസമയം ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ സൈന നെഹ്‍വാളും പി വി സിന്ധുവും ക്വാർട്ടർ ഫൈനലിലെത്തി.
പുരുഷ വോളിബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് മാലിദ്വീപിനെ തോൽപ്പിച്ചു. കളിച്ച മൂന്ന് മത്സരത്തിൽ രണ്ടും ജയിച്ച് പൂൾ ‘എഫി’ൽ രണ്ടാമതാണ് ഇന്ത്യ.
ഗെയിംസിൽ അത്‍ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായി. പുരുഷൻമാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്സിൽ 45.63 സെക്കൻഡിൽ ഒന്നാമതായാണ് അനസ് ഫിനിഷ് ചെയ്തത്. ആരോക്ക്യ രാജീവും സെമിയിൽ ഇടം നേടിയിട്ടുണ്ട്. 46.82 സെക്കൻഡിലാണ് ആരോക്ക്യ രാജീവ് ഹീറ്റ്സ് പൂർത്തിയാക്കിയത്.
ഹൈജമ്പിൽ ചേതൻ ബാലസുബ്രഹ്മണ്യ ഫൈനലിലേക്ക് യോഗ്യത നേടി. 2.15 മീറ്ററാണ് ചേതന്‍റെ പ്രകടനം.