ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ സൈന നെഹ്‍വാളിന്‍റെ പോരാട്ടം സെമിയിൽ അവസാനിച്ചു. ലോക ഒന്നാം നമ്പർ താരം തായ്‍വാന്‍റെ തായ് സുയിങ്ങാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്കോർ 21-17, 21-14.
സെമിയിൽ തോറ്റെങ്കിലും സൈനയ്‌ക്ക് വെങ്കലമെഡൽ ലഭിക്കും.
രണ്ടാം സെമിയിൽ പി.വി.സിന്ധു ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമാഗുചിയെ നേരിടുകയാണ്. ആദ്യ ഗെയിം 21-17 ന് സിന്ധു നേടി.
അതേസമയം, അത്‍ലറ്റിക്സിൽ ഇന്നും ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. പുരുഷവിഭാഗം ജാവലിൻ ത്രോയിലെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് ഫൈനൽ മത്സരത്തിനിറങ്ങും. നിലവിലെ ലോക ജൂനിയർ ചാമ്പ്യനാണ് നീരജ് ചോപ്ര. വനിതാവിഭാഗം ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ നയന ജെയിംസും നീന പിന്‍റോയും ഇന്ന് മത്സരിക്കുന്നുണ്ട്.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അനുരാഘവനും ജൗന മുർമുവും, 300 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സുധസിങും, പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ ധരുൺ അയ്യാസാമിയും സന്തോഷ് കുമാറും ഇന്ന് ഫൈനൽ മത്സരത്തിനിറങ്ങും. പുരുഷൻമാരുടെ 800 മീറ്റർ ഫൈനൽ ലക്ഷ്യമിട്ട് മലയാളി താരം ജിൻസൻ ജോൺസനും ട്രാക്കിൽ ഇറങ്ങുന്നുണ്ട്. ഏഴ് സ്വർണ്ണവും 10 വെള്ളിയും 20 വെങ്കലവുമായി ഒൻപതാം സ്ഥാനത്താണ് ഇന്ത്യ.