ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് എട്ടാം സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയ്‌ക്കായി സ്വർണ്ണം നേടിയത്. 88.06 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു.
ലോംഗ്ജംപിൽ മലയാളി താരം പി വി നീനയ്‌ക്ക് വെള്ളി. ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ 40-ാം മെഡലാണിത്. 6.51 മീറ്റര്‍ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ സുധ സിംഗും, പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസാമിയും വെള്ളി സ്വന്തമാക്കി.
ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്‍റെ അകാനെ യമാഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. സ്കോർ 21 – 17, 15 – 21, 21 – 10. ആദ്യമായാണ് ഇന്ത്യൻ വനിതാ താരം ബാഡ്മിന്‍റൺ ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ സൈന നെഹ്‍വാളിനെ കീഴടക്കിയ ലോക ഒന്നാം നമ്പർ താരം തായ്‍വാന്‍റെ തായ് സുയിങ്ങാണ് ഫൈനലിൽ സിന്ധുവിന്‍റെ എതിരാളി. നേരിട്ടുള്ള ഗെയിമുകൾക്കാണ് തായ്സുയിങ്ങിന്‍റെ ജയം.
സെമിയിൽ തോറ്റെങ്കിലും സൈനയ്‌ക്ക് വെങ്കലമെഡൽ ലഭിക്കും. വനിതാ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു.