കൊച്ചി : കേരളത്തില്‍ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിലുള്ള അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പ്രളയക്കെടുതി മുനുഷ്യനിര്മ്മിതമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
കേരളത്തില്‍ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമായ ദുരന്തമെന്നും ചൂണ്ടിക്കാട്ടി അഡ്വ.ടി.ജി മോഹന്‍ദാസ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയത്. ദുരന്തത്തിന് ഉത്തരവാദികളായവരുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 2007 ല്‍ രൂപീകരിച്ച ദുരന്തനിവാരണ അതോറിറ്റിയില്‍ വിദഗ്ദ്ധര്‍ ഇല്ല എന്നത് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.വിദഗ്ദ്ധരുടെ അഭിപ്രായം ആരായാതെയാണ് ഡാമുകള്‍ തുറന്നുവിട്ടത്. പൊതു ജനങ്ങള്‍ക്ക് ദോഷം വരാതെ കാര്യങ്ങല്‍ നിയന്ത്രിക്കുന്നതില്‍ ഡാം സേഫ്റ്റി അതോറിറ്റിയ്ക്കും വീഴ്ചപറ്റി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യനിര്‍വ്വഹണം നടത്തുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. ആറിന് തീരത്തുനിന്ന് നൂറുമീറ്റര്‍ പരിധിയിലുള്ളവര്‍ മാറി താമസിക്കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ നൽകിയ ജാഗ്രതാനിര്‍ദ്ദേശം. ഇത്തരത്തില്‍ വലിയ വീഴ്ച വരുത്തിയ സര്‍ക്കാര്‍ അധികാരികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സര്ക്കാാര് സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥ കേന്ദ്ര ജലകമ്മീഷനോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദുരന്തത്തില്‍ കഷ്ടമനുഭവിക്കുന്നവര്‍ക്ക് വിവേചനമില്ലാതെ നഷ്ടപരിഹാരം ലഭിക്കാനായി ട്രിബൂണല്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്ജി് അടുത്ത മാസം 12ന് പരിഗണിക്കും