തിരുവനന്തപുരം : ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്ക് . കേരളം ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാരും ബാങ്കേഴ്സ് കമ്മിറ്റിയും സ്വീകരിച്ചതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നബാർഡ് കൂടുതൽ വായ്പ നൽകാമെന്ന് അറിയിച്ചു. വായ്പകൾക്ക് പ്രഖ്യാപിച്ച ഒരു വർഷത്തെ മൊറട്ടോറിയം കുടിശികയുള്ള ലോണുകൾക്ക് നൽകുന്ന കാര്യം റിസർവ് ബാങ്ക് ചർച്ച ചെയ്യുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പ്രളയക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. കൂടുതൽ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.കേരളത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പരിഗണനയാണ് പ്രാധമന്ത്രിയുടെ യും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സന്ദർശനത്തിലൂടെ വെളിവായതെന്ന് പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
കേരളം കൂടുതൽ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ നിവേദനം സമർപ്പിക്കപ്പെട്ട ശേഷം കേന്ദ്ര സംഘത്തിന്റെ സന്ദർശനം ഉണ്ടാകും..ഇതിന് ശേഷമാകും കേരളത്തിന് കൂടുതൽ സഹായം നൽകുകയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ ചർച്ച ചെയ്യുമെന്നും പൊൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന ബാങ്കേഴ് സമിതി യോഗത്തിന് ശേഷം മാധ്യ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.