തിരുവനന്തപുരം: പി കെ ശശിയെ തളളി എം എ ബേബി. സ്ത്രീകൾ നൽകുന്ന പരാതികൾ ഗൗരവമായി കാണുന്ന പാർട്ടിയുടെ എന്നത്തേയും നിലപാടിന് അനുസൃതമായ ശശിയുടെ വിഷയത്തിൽ തീരുമാനം ഉണ്ടാകും. പി കെ ശശിയോടും പരാതിക്കാരിയോടും കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു. സ്ത്രീ പീഡകർക്ക് സിപിഎമ്മിൽ സ്ഥാനമുണ്ടാകില്ലെന്നും പരാതിക്കാരി സമ്മതിച്ചാൽ പരാതി പോലീസിന് കൈമാറുമെന്നും എം എ ബേബി ഫെയ്സ്ബുക്കിൽ വ്യക്തമാക്കുന്നു.
ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരം അസാധാരണമെന്നും പൊലീസ് നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. കത്തോലിക്കാ സഭാ നേതൃത്വം വിഷയത്തിൽ നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും, സഭയെ വിശ്വസിച്ച് ജീവിതം സഭയ്ക്ക് സമർപ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാൻ അവർ തയ്യാറാകുന്നില്ല എന്നും എം എ ബേബി കുറ്റപ്പെടുത്തുന്നു.
ക്രിസ്തീയ സഭകളിൽ എന്നും ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മനുഷ്യന്റെ ജൈവിക ത്വര ആയ ലൈംഗികതയിൽ നിന്നും പുരോഹിതരേയും കന്യാസ്ത്രീകളേയും മാറ്റി നിർത്തുന്നത് സഭ താമസിയാതെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും എം എ ബേബി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ആരോപണങ്ങൾ അന്വേഷിച്ച് തീരും വരെ പ്രാർത്ഥനയുടേയും പശ്ചാത്താപത്തിന്റേയും ഒരു ജീവിതം ജീവിക്കൂ എന്ന മാർപ്പാപ്പയുടെ വാക്കുകൾ തന്നെയാണ് കത്തോലിക്കാ മെത്രാൻമാരോട് എനിക്ക് പറയാനുളളത് എന്നും പറഞ്ഞു കൊണ്ടാണ് എം എ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.