ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട ജലന്ധർ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ നിയമമനുശാസിക്കുന്ന നടപടി സ്വീകരിക്കുന്നതിൽ ഓരോ ദിവസവും ഉണ്ടാവുന്ന കുറ്റകരമായ കാലതാമസം കുറ്റവാളി രക്ഷപെടുന്നതിനുള്ള പഴുതുകൾ വർധിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള.
കേരളത്തിൽ ഇടത് മുന്നണി ഭരണത്തിൻ കീഴിൽ കോൺഗ്രസ്സ് മുന്നണിയുടെ ഒത്താശയോടെ നിയമവാഴ്ചയുടെ മരണ മണി മുഴങ്ങുകയാണ്. ഇരു മുന്നണികളുടെയും സൗകര്യത്തിനൊത്ത് ഭരണഘടനയും നിയമവും വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്ത്.
സ്ത്രീപീഡന കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിയമ സംവിധാനം എന്തുകൊണ്ട് നിശ്ചലമാവുന്നു എന്ന ചോദ്യത്തിന് ഭരണകർത്താക്കളിൽ നിന്ന് മറുപടി കിട്ടേണ്ടിയിരിക്കുന്നു. ഒരു സ്ത്രീപീഡനകേസിൽ ഇരയുടെ മൊഴി മാത്രം മതി കുറ്റവാളിയെ ശിക്ഷിക്കാനെന്നിരിക്കെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ആവർത്തിച്ചാവർത്തിച്ചുള്ള പരാതികൾ ഉണ്ടായിട്ടും ആരോപണ വിധേയനായ ബിഷപ്പിനെതിരെ നടപടി വൈകുന്നു എന്നത് വിചിത്രമാണ്.
പത്ത് പ്രാവിശ്യമാണ് അവർ പരാതി നൽകിയത്. ക്രിമിനൽ നടപടിക്രമത്തിന്റെ 164-ാം വകുപ്പ് പ്രകാരം ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ മൊഴിയും നൽകിയിട്ടും ഒരു സ്ത്രീ പീഡനകേസിൽ പ്രത്യേക തെളിവാവശ്യപ്പെടുന്ന കേരളാ പൊലീസും സംസ്ഥാന സർക്കാരും അവയെ നിയന്ത്രിക്കുന്ന സിപിഎമ്മും നടപടികൾ മനപ്പൂർവം വൈകിക്കുകയും പ്രതിക്ക് രക്ഷപെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
ആരോപണ വിധേയനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപിയുടെ ആവശ്യം. ഐപിസിയും സിആർപിസിയുമൊക്കെ കാറ്റിൽ പറത്തുന്ന എകെജി സെന്ററിന്റെയും ഇന്ദിരാഭവന്റെയും സമീപനം കേരളം ഒരു വെള്ളരിക്ക പട്ടണമാണോ എന്ന ചോദ്യമാണുയർത്തുന്നത്. ബലാൽസംഗക്കുറ്റത്തിന് ഇരയുടെ മൊഴിക്ക് പുറമെ മറ്റ് തെളിവുകളോ ദൃക്സാക്ഷികളോ ആവശ്യമില്ലന്നറിയാത്തവരാണോ കേരളത്തിലെ കുറ്റാന്വേഷകരും നിയമപാലകരും.
എന്തുകൊണ്ട് മിനിമം നടപടി പോലും ഈ ഹീനമായ കുറ്റത്തിൽ 164-ാം വകുപ്പ് പ്രകാരം മൊഴികൊടുത്തിട്ട് 75 ദിവസം പിന്നിട്ടിട്ടും ഉണ്ടാകുന്നില്ല. കുറ്റാരോപിതനായ വ്യക്തി സിപിഎമ്മിനെയും കോൺഗ്രസിനെയും കയ്യയച്ച് സഹായിക്കുന്ന രാഷ്ട്രീയ മേലാളനെപ്പോലെ ആണെന്നതാണോ അതിന് കാരണം. ഫ്രാങ്കോയ്ക്കെതിരെ നടപടി എടുക്കുന്നതിൽ ഇടത് മുന്നണി സർക്കാരിന് കൈവിറയ്ക്കുന്നു എന്ന് ഏതാണ്ട് ഒരു മാസം മുൻപ് , ഓഗസ്റ്റ് 14 ന് നടത്തിയ പത്രസമ്മേളനത്തിൽ ബിജെപി ചൂണ്ടിക്കാട്ടിയിരുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.