വണ്ടിപ്പെരിയാര്‍: എസ്എഫ്ഐ പ്രവര്‍ത്തകര്‍ റാഗിംഗ് ചെയ്തുവെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിയെ ഗവ.പോളിടെക്നിക്കില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ഈ പെണ്‍കുട്ടി കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പെൺകുട്ടിയ്ക്ക് കഴിഞ്ഞമാസം ആദ്യം സ്പോട്ട് അഡ്മിഷൻ ലഭിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്ന് പോളിടെകിനിക്കിലെത്താൻ കഴിഞ്ഞില്ല. ഈ മാസം ആദ്യം ഹോസ്റ്റലിലെത്തിയ പെൺകുട്ടിയെ എസ്എഫ്ഐ പ്രവർത്തകരും സീനിയർ വിദ്യാർത്ഥികളും ചേർന്ന് റാഗ് ചെയ്തുവെന്നായിരുന്നു പരാതി. എട്ട് പേർ ചേർന്ന് പെൺകുട്ടിയെ തൊഴിക്കുകയും കരണത്തടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അവശയായ പെൺകുട്ടിയെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
മുന്‍പ് പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള ടിസിയും സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കാത്തതിനാലാണ് നടപടിയെന്ന് കോളേജ് പ്രിന്‍സിപ്പള്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന കോളേജ് ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നതിനാല്‍ ടിസിയും മറ്റും യഥാസമയം ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയെ ഹോസ്ററലില്‍ ചേര്‍ത്ത് പിറ്റേന്നാണ് കുട്ടി റാഗിംഗിന് ഇരയായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിക്കാതെയാണ് കോളേജ് അധികൃതരുടെ നടപടിയെന്നും പ്രിന്‍സിപ്പലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
വിഷയത്തില്‍ ആന്റി റാഗിംഗ് സെല്ലിന് മൊഴി നൽകാൻ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ എത്തി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. മുറിയിൽ പൂട്ടിയിട്ട ഇവരെ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് പൊലീസ് ഇവരെ കുട്ടിക്കാനം വരെ കൊണ്ടുവിടുകയായിരുന്നു.
അതേസമയം മറ്റ് മൂന്ന് കുട്ടികളെ കൂടി അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെന്ന കാരണത്താല്‍ പുറത്താക്കിയിട്ടുണ്ടെന്ന് പോളിടെക്നിക് പ്രിന്‍സിപ്പള്‍ അഞ്ചന ശിവദാസ് പറഞ്ഞു. ഓഗസ്ത് എട്ടിനാണ് വിദ്യാര്‍ത്ഥിനി കോളേജില്‍ പ്രവേശനം നേടിയത്. 13ന് ഇവ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. സമയം നീട്ടി നല്‍കിയിട്ടും പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.