തിരുവനന്തപുരം ; മഹാപ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയ മഹാസേന മത്സ്യതൊഴിലാളികൾ, പുക്ഴത്താനുള്ള ഈ വാക്കുകൾക്ക് മാത്രം പഞ്ഞമുണ്ടായില്ല കേരള സർക്കാരിന്.
എന്നാൽ ഒരു ജനതയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവർ ഇന്ന് പട്ടിണിയിലാണ്.പ്രളയത്തിന്റെ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചില്ല.കേടായ വള്ളങ്ങളുടെ അറ്റകുറ്റപ്പണിയ്ക്ക് ഭൂരിപക്ഷം പേർക്കും സഹായം നൽകിയില്ലെന്ന് മാത്രമല്ല,സ്വന്തമായി പണം നൽകി നന്നാക്കിയവർക്ക് ബില്ലുകൾ മാറി നൽകിയിട്ടുമില്ല.
പലരും സ്വന്തം വള്ളങ്ങളുമായാണ് രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി തിരിച്ചത്.കൂറ്റൻ മതിലുകളിലും,കടപുഴകി വീണ മരങ്ങളിലുമിടിച്ച് പലരുടെയും വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അതോടെ പലർക്കും കടലിൽ പോകാൻ കഴിയാതെയായി.ആലപ്പുഴയിൽ 110 വള്ളങ്ങളും,കൊല്ലത്ത് 7 വള്ളങ്ങളുമാണ് ഇനിയും കേടുപാടുകൾ തീർക്കാൻ ഉള്ളത്.669 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് ഇതിൽ 454 എണ്ണം കേടായെന്നാണ് കണക്കുകൾ.
ഓരോ ബോട്ടിനും ഇന്ധനത്തിനു പിറമെ ദിവസം തോറും 3000 രൂപയും നൽകുമെന്നും,കേടുപാടുകൾ തീർത്ത് നൽകുമെന്നും,അവരെ ഉചിതമായ രീതിയിൽ ആദരിക്കുമെന്നുമൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം. ആദരവും,പൊന്നാടയും ഒന്നും കിട്ടിയില്ലെങ്കിലും തങ്ങളുടെ ഉപജീവന മാർഗം നന്നാക്കി തന്നാൽ മതിയെന്നാണ് മത്സ്യതൊഴിലാളികളുടെ ഇപ്പോഴത്തെ അപേക്ഷ.
ആരും വിളിക്കാതെ രക്ഷകരായവർക്ക് ചോദിക്കാതെ സഹായം നൽകേണ്ടതാണ് കടമ.അതാണ് സംസ്ഥാന സർക്കാർ മറക്കുന്നതും.