പത്തനംതിട്ട: കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും നിരക്ക് വര്‍ധന അന്യായമെന്നും ഹൈക്കോടതി സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സര്‍വീസിന് കുത്തക അവകാശമുള്ള കെഎസ്ആര്‍ടിസി അയ്യപ്പന്മാരെ ചൂഷണം ചെയ്യുകയാണെന്നും പഴയ നിരക്കായ 31 തന്നെ ഈടാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ജില്ലാ ജഡ്ജികൂടിയായ എം മനോജ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല നിലയ്ക്കലില്‍ നിന്ന് പമ്പവരെയുള്ള സര്‍വീസിന് കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. 31 രൂപായായിരുന്നു നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള കെഎസ്ആര്‍ടിസി ബസ് നിരക്ക്. ഇത് ഒറ്റയടിക്ക് ഒന്‍പത് രൂപ കൂട്ടി 40 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വിവിധ ഹിന്ദുസംഘടനകള്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തി. തനിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് നിരക്ക് വര്‍ധനവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
നിലയ്ക്കല്‍ മുതല്‍ പമ്പവരെ 22 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ത്രിവേണിയിലെ യു ടേണ്‍വരെ നടത്തുന്ന സര്‍വീസിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. ഈ നിരക്ക് പോലും അധികരിച്ചതാണ്. പമ്പ ഡിപ്പോമുതല് ത്രിവേണി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്ത് മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ നിലവില്‍ പമ്പ ഡിപ്പോയിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. അയ്യപ്പന്മാര്ക്ക് തുടര്‍ന്ന് കാല്‍നടയായി വേണം ത്രിവേണിയിലെത്താന്‍. സാഹചര്യം ഇതാണെന്നിരിക്കെയാണ് നിരക്ക് 40 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ടിക്കറ്റില്‍ നിലയ്ക്കലിന് പകരം പ്ലാപ്പള്ളി വരെയുള്ള ഫെയര്‍ സ്റ്റേജാണ് കാണിക്കുന്നത്. സര്‍വീസ് നടത്തിപ്പിന്റെ കുത്തക അവകാശമുള്ള കെഎസ്ആര്‍ടിസി നടത്തുന്നത് വിവേചനപരമായ ചൂഷണമാണെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്നും പഴയ നിരക്ക് തന്നെയായ 31 തന്നെ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.