തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കെപിസിസിക്ക് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച പരീക്ഷണം വിജയിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എം.എം. ഹസൻ പ്രതികരിച്ചു.
കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്റ് തീരുമാനം മുഴുവൻ ഘടകകക്ഷികളുടേയും അംഗീകാരത്തോടെയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ടെന്നും ഇത് പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസിക്ക് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച പരീക്ഷണം വിജയിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് എംഎം ഹസന്റെ പ്രതികരണം. പാർട്ടി നൽകുന്ന ചുമതലകൾ തുടർന്നും നിർവ്വഹിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.
ഗ്രൂപ്പല്ല പാർട്ടിയാണ് വലുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പാർട്ടിയുണ്ടെങ്കിലെ, ഗ്രൂപ്പുള്ളു. എല്ലാവരും ഒറ്റക്കെട്ടായി ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പുതിയ നേതൃത്വത്തിന് ആശംസകൾ നേരുന്നുവെന്ന് വിഎം സുധീരൻ പ്രതികരിച്ചു. വിഭാഗീയതകൾക്ക് അതീതമായി പ്രവർത്തിക്കുന്ന നേതൃത്വമാകട്ടെ എന്ന് പ്രത്യാശിക്കുന്നതായും സുധീരൻ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റുമാരെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാതൃകയിൽ സംസ്ഥാനത്തും വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.