ഇസ്ലാമാബാദ് ; പാകിസ്ഥാനുമായി നടത്താനിരുന്ന വിദേശകാര്യതല ചർച്ചയിൽ നിന്നും പിന്മാറിയ ഇന്ത്യയുടെ നടപടി നിരാശജനകമെന്ന് പാകിസ്ഥാൻ. ഇന്ത്യൻ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും പാകിസ്ഥാൻ വാദമുയർത്തി.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കയച്ച കത്തിൽ ഇന്ത്യ-പാക് ചർച്ചകൾ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിനൊപ്പം ഇന്ത്യ,പാക് വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്താനും തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ ഇന്ത്യ ചർച്ചയിൽ നിന്ന് പിന്മാറി.അതിർത്തിയിൽ ബി എസ് എഫ് ജവാനെ കഴുത്തറത്ത് കൊലപ്പെടുത്തിയതും ഇന്ത്യയെ പ്രകോപിച്ചു.
ഭീകരതയ്ക്ക് മണ്ണ് വിട്ട് നൽകുന്ന പാകിസ്ഥാനുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി.മാത്രമല്ല ഇമ്രാൻ ഖാന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞതായും ഇന്ത്യ പ്രതികരിച്ചു.
എന്നാൽ ഇന്ത്യൻ ബി എസ് എഫ് ജവാൻ കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും,ജവാന്റെ മൃതദേഹം കണ്ടെത്താൻ തങ്ങളുടെ സൈന്യവും ശ്രമിച്ചുവെന്നുമാണ് പാകിസ്ഥാന്റെ വിശദീകരണം.