ന്യൂഡൽഹി: പ്രളയക്കെടുത്തിയിലകപ്പെട്ട കേരളത്തിന് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
കേരളത്തിലെ പ്രളയദുരന്തവും ലഭിക്കേണ്ട കേന്ദ്ര സഹായമടക്കമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടും കൈമാറും.
അതേസമയം, പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറം ഗവർണർ കുമ്മനം രാജശേഖരനുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. കേന്ദ്ര വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി.
പ്രളയാനന്തര പുനർനിർമാണത്തിന് കേന്ദ്രത്തിന് പൂർണ പിന്തുണയും യോജിപ്പുമാണുള്ളത്. കൃത്യസമയത്ത് ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് തുടർന്നും പരമാവധി സഹായങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി ഗവർണറെ അറിയിച്ചു.
നേരത്തെ, കേരളത്തിന് കൂടുതൽ ധനസഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഗവർണർ ജസ്റ്റിസ് പി സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.