2016 സെപ്റ്റംബർ 18 ..
പാക് പട്ടാളത്തിന്റെ പിന്തുണയോടെ ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറിയ ലഷ്കർ ഭീകരർ ഉറി സൈനിക ക്യാമ്പിനു നേരേ ആക്രമണം നടത്തി. ഇരുട്ടിന്റെ മറവിൽ ഒളിച്ചു കടന്ന ഭീകരർ ചൊരിഞ്ഞ വെടിയുണ്ടകളിൽ ഭാരതത്തിന് നഷ്ടമായത് അവളുടെ പത്തൊൻപത് മികച്ച യോദ്ധാക്കളെ..
സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിക്കണമെന്ന ആഗ്രഹം ശക്തമാകവേ വടക്കൻ മേഖല കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഹൂഡ തന്റെ കീഴിലുള്ള രണ്ട് കേണൽമാരെ വിളിച്ചു വരുത്തി. നാളെ ആക്രമണം നടത്തണമെന്ന് ആവശ്യമുണ്ടായാൽ പോലും നാം തയ്യാറായിരിക്കണം എന്ന് നിർദ്ദേശിച്ചു.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള ചുമതല രണ്ട് കേണൽമാരെയും ഏൽപ്പിച്ചു.അവർ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചു.ലക്ഷ്യങ്ങൾ കണ്ടെത്തി. തിരിച്ചടിക്കാൻ സൈന്യം ഒരുങ്ങി.
ഇനി സർക്കാരിന്റെ അനുമതി മാത്രം . പ്രധാനമന്ത്രി അനുമതി നൽകുമോ ? അതിർത്തി കടന്നുള്ള ആക്രമണം വിളിച്ചു വരുത്തുന്നത് അന്താരാഷ്‌ട്ര ശ്രദ്ധയാണ്. ചിലപ്പോൾ ഒരു വലിയ യുദ്ധത്തിനു തന്നെ കാരണമായേക്കാം.
മ്യാന്മറിൽ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണം പോലെ ആയിരിക്കില്ല തങ്ങളെ ആക്രമിച്ചാൽ എന്നായിരുന്നു അക്കാലത്ത് പാകിസ്ഥാന്റെ വീരവാദം.
സെപ്റ്റംബർ 23
രാത്രി 9 മണി. കേന്ദ്ര സൈനിക താവളത്തിലെ ഓപ്പറേഷൻ റൂമിൽ അതീവ രഹസ്യമായ യോഗം നടന്നു. പ്രതിരോധമന്ത്രി മനോഹർ പരീക്കർക്കൊപ്പം സൈനിക മേധാവി ദൽബീർ സിംഗ് സുഹാഗ് , ലെഫ്റ്റനന്റ് ജനറൽ രൺബീർ സിംഗ് ഒപ്പം പ്രധാനമന്ത്രിയും രണ്ട് മിലിട്ടറി ഉദ്യോഗസ്ഥരും സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മാത്രമായിരുന്നു മുറിയിൽ.
ആക്രമണത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ സമാധാനത്തോടെ കേട്ടിരുന്ന പ്രധാനമന്ത്രി ഏറ്റവും അവസാനം പതിഞ്ഞതെങ്കിലും ദൃഢമായ ശബ്ദത്തിൽ പറഞ്ഞു. “ഉറി ആക്രമണത്തിനു മറുപടിയില്ലാതെ പോകരുത് . പാകിസ്ഥാന് നൽകുന്നത് കൃത്യവും വ്യക്തവുമായ സന്ദേശമായിരിക്കണം..“
അതിർത്തി കടന്ന് ആക്രമം നടത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചതോടെ കാര്യങ്ങൾ വേഗത്തിൽ നീങ്ങി.
അതിർത്തി കടക്കുക .. ലക്ഷ്യത്തിലെക്കെത്തുക .. ലോഞ്ച് പാഡിൽ നിന്ന് കണ്മുന്നിലെത്തുന്ന ഒരാളെപ്പോലും വെറുതെ വിടാതിരിക്കുക. കൂടെയുള്ള ഒരാളെപ്പോലും നഷ്ടപ്പെടാതെ തിരിച്ചെത്തുക..
എല്ലാം തീരുമാനിച്ചിരുന്നു ആദ്യം തന്നെ..
അന്തിമ യുദ്ധത്തിന് ബലിദാൻ മുദ്ര നെഞ്ചിലണിഞ്ഞ കമാൻഡോകൾ തയ്യാറെടുത്തു. രണ്ട് ടീമുകളാണ് ആക്രമണത്തിന് സജ്ജരായത്.
സൈനിക മേധാവിയും പ്രതിരോധ ഉപദേഷ്ടാവും പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും വിവരങ്ങൾക്കായി ഉദ്വേഗത്തോടെ കാത്തിരുന്നു.
സെപ്റ്റംബർ 28 രാത്രി..
ഇന്ത്യൻ കമാൻഡോകൾ അതിർത്തി കടന്നു..
പാക് അധീന കശ്മീരിലെ പിർപഞ്ജാൽ ലക്ഷ്യമാക്കി സംഘം നീങ്ങി. ഭിംബെർ , ഹോട്സ്പ്രിംഗ്,കേൽ ,ലിപ മേഖലയിലെ ഭീകര ലോഞ്ച് പാഡുകളായിരുന്നു ലക്ഷ്യങ്ങൾ.
സെപ്റ്റംബർ 29 ആരംഭിച്ച് അരമണിക്കൂർ മാത്രം പിന്നിട്ടപ്പോൾ മെഷീൻ ഗണ്ണുകൾ തുരുതുരാ ശബ്ദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നതിനു മുൻപ് ഭീകരർ വെടിയേറ്റു വീണു. 7 ലോഞ്ച് പാഡുകൾക്ക് നേരെ കനത്ത ആക്രമണം.
കമാൻഡോകൾക്ക് മുന്നിലെത്തിയ ഒരാൾ പോലും രക്ഷപ്പെട്ടില്ല.
അൻപതു മുതൽ എൺപതു വരെ ഭീകരർ കൊല്ലപ്പെട്ടു. അവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടു.
അക്രമിക്കാൻ പോയതു പോലെ എളുപ്പമായിരുന്നില്ല തിരിച്ചു വരൽ . പാക് സൈന്യം വിവരമറിഞ്ഞതോടെ പ്രത്യാക്രമണം ആരംഭിച്ചു. മീറ്ററുകളോളം ഇഴഞ്ഞാണ് ഇന്ത്യൻ കമാൻഡോകൾ തിരിച്ചെത്തിയത്. രണ്ട് ഇന്ത്യൻ കമാൻഡോകൾക്ക് നിസാര പരിക്കുകൾ ഏറ്റു. ഒരാളെപ്പോലും നഷ്ടമാകാതെ കമാൻഡോകൾ തിരിച്ചെത്തി.
സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതോടെ തന്നെ ആക്രമണത്തിന്റെ തുടർച്ചയായി യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. അന്താരാഷ്‌ട്ര വേദിയിലും ശബ്ദം ഉയർന്നത് ഇന്ത്യക്ക് അനുകൂലമായതോടെ കാര്യങ്ങൾ എളുപ്പമായി. ആക്രമണത്തിന്റെ വിവരം ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.
സർജിക്കൽ സ്ട്രൈക്ക് മുന്നോട്ടുവച്ചത് ഒരു ശക്തമായ സന്ദേശമാണ് . ശത്രുവിന്റെ താവളങ്ങൾ ഇന്ത്യക്ക് അറിയാമെന്നും അങ്ങോട്ട് എതു നിമിഷവും ആക്രമണം നടത്താൻ ഇന്ത്യക്ക് കഴിയുമെന്നും സെപ്റ്റംബർ 29 തെളിയിച്ചു.
ധീരജവാന്മാർക്ക് സർജിക്കൽ സ്ട്രൈക്കിന്റെ വാർഷികത്തിൽ ജനം ടിവിയുടെ സല്യൂട്ട്















