എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. നമ്മുടെ സായുധസേനയെക്കുറിച്ച്, നമ്മുടെ സൈന്യത്തിലെ ജവാന്മാരെക്കുറിച്ച് അഭിമാനം തോന്നാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. ഓരോ ഭാരതീയനും, ഏതു പ്രദേശത്തുള്ളതോ, ഏതു ജാതി-മത-സമുദായത്തിലുള്ളതോ ഏതു ഭാഷയിലോ പെട്ടയാളാണെങ്കിലും നമ്മുടെ സൈനികരോട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനും അവര്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും എപ്പോഴും ഉത്സാഹമുള്ളവരായിരിക്കും. ഇന്നലെ, ഭാരതത്തിലെ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളും നമ്മുടെ സൈന്യത്തിന്റെ പരാക്രമത്തിന്റെ ദിനമായി അഭിമാനത്തോടെ ആഘോഷിക്കയുണ്ടായി. നാം 2016 ല്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഓര്‍മ്മിച്ചു. അന്ന് നമ്മുടെ സൈനികര്‍ നമ്മുടെ രാഷ്‌ട്രത്തിനുനേരെ ഭീകരവാദത്തിന്റെ മറവില്‍ കപടയുദ്ധമെന്ന അഹങ്കാരം കാണിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടി കൊടുക്കുകയുണ്ടായി. രാജ്യത്തെ കൂടുതല്‍ കൂടുതല്‍ പൗരന്മാര്‍, വിശേഷിച്ചും യുവതലമുറ നമ്മുടെ ശക്തിയെന്തെന്നറിയണമെന്ന വിചാരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമ്മുടെ സായുധസൈന്യം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
നാം എത്ര കഴിവുള്ളവരാണെന്നും നമ്മുടെ സൈനികര്‍ എങ്ങനെയാണ് തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ രക്ഷനോക്കുന്നതെന്നും അതിലൂടെ അറിയിക്കാനാഗ്രഹിച്ചു. പരാക്രം പര്‍വ്വ് പോലുള്ള ദിനം യുവാക്കളെ നമ്മുടെ സായുധ സേനകളുടെ അഭിമാനിക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഞാനും വീരന്മാരുടെ ഭൂമിയായ രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു. നമ്മുടെ രാജ്യത്ത് ശാന്തിയുടെ അന്തരീക്ഷം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നമ്മുടെ സൈന്യം മുഖമടച്ച് മറുപടി കൊടുക്കുമെന്ന് ഉറപ്പായിരിക്കുന്നു. നാം ശാന്തിയില്‍ വിശ്വസിക്കുകയും ശാന്തിയെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിബദ്ധരായിരിക്കുകയും ചെയ്യുന്നു. എങ്കിലും അഭിമാനത്തോട് ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും രാജ്യത്തിന്റെ പരമാധികാരത്തിന്റെ വില കൊടുത്തിട്ട് ഒരിക്കലും അതിനു തയ്യാറല്ലതാനും. ഭാരതം എന്നും ശാന്തിക്കുവേണ്ടി പ്രതിബദ്ധതയോടും സമര്‍പ്പണത്തോടുമാണ് നിലകൊണ്ടിട്ടുള്ളത്.
ഇരുപതാം നൂറ്റാണ്ടില്‍ രണ്ട് ലോകമഹായുദ്ധങ്ങളില്‍ നമ്മുടെ ഒരു ലക്ഷത്തിലധികം സൈനികര്‍ ശാന്തിയ്‌ക്കുവേണ്ടി മഹത്തായ ബലിദാനം അര്‍പ്പിക്കുകയുണ്ടായി. അതും ആ യുദ്ധവുമായി നമുക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്തായിരുന്നുവെന്നോര്‍ക്കണം. ഒരിക്കലും മറ്റാരുടെയും ഭൂമിയില്‍ നമ്മുടെ കണ്ണ് പതിഞ്ഞിട്ടില്ല. അത് ശാന്തിയോടുള്ള നമ്മുടെ പ്രതിബദ്ധതയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സെപ്റ്റംബര്‍ 23 ന് ഇസ്രയേലില്‍ ഹൈഫാ യുദ്ധത്തിന് നൂറു വര്‍ഷം തികയുന്ന അവസരത്തില്‍ അക്രമികളില്‍ നിന്ന് ഹൈഫയ്‌ക്ക് മോചനം നല്‍കിയ മൈസൂര്‍, ഹൈദരാബാദ്, ജോധ്പൂര്‍ ലാന്‍സര്‍മാരില്‍പെട്ട നമ്മുടെ വീരന്മാരായ സൈനികരെ ഓര്‍മ്മിച്ചു. അതു ശാന്തിക്കുവേണ്ടി നമ്മുടെ സൈനികര്‍ കാട്ടിയ പരാക്രമത്തില്‍ പെട്ടതായിരുന്നു. ഇന്നും യുണൈറ്റഡ് നേഷന്‍സിന്റെ പല സമാധാന സേനകളില്‍ ഭാരതം ഏറ്റവുമധികം സൈന്യത്തെ അയയ്‌ക്കുന്ന രാജ്യങ്ങളിലൊന്നാണ്. ദശകങ്ങളായി നമ്മുടെ വീരന്മാരായ സൈനികര്‍ നീല ഹെല്‍മറ്റ് ധരിച്ചുകൊണ്ട് ലോകത്ത് ശാന്തി സ്ഥാപിക്കാന്‍ മഹത്തായ പങ്കാണ് വഹിച്ചുപോരുന്നത്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ആകാശത്തെ കാര്യങ്ങള്‍ വേറിട്ടതാണ്. ആകാശത്ത് നമ്മുടെ ശക്തി കാട്ടിക്കൊണ്ട് ഭാരതീയ വായുസേന എല്ലാ ജനങ്ങളുടെയും ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിച്ചുവെന്നതില്‍ ആശ്ചര്യപ്പെടാനില്ല. നമുക്ക് സുരക്ഷിതത്വബോധമേകി. റിപബ്ലിക് ദിന ആഘോഷാവസരത്തില്‍ ആളുകള്‍ ഏറ്റവുമധികം അക്ഷമയോടെ കാത്തിരിക്കുന്ന പരേഡിന്റെ ഇനങ്ങളിലൊന്നാണ് ഫ്‌ളൈ പാസ്റ്റ്. അതില്‍ നമ്മുടെ വായുസേന ആശ്ചര്യചകിതരാക്കുന്ന കൃത്യങ്ങള്‍ കാട്ടിക്കൊണ്ട് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നു. ഒക്‌ടോബര്‍ 8 ന് നാം വായുസേനാ ദിനം ആഘോഷിക്കുന്നു. 1932 ല്‍ ആറു പൈലറ്റുമാരും 19 വായുസൈനികരുമായി ഒരു ചെറിയ തുടക്കത്തില്‍ നിന്നു വളര്‍ന്ന് നമ്മുടെ വായുസേന ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സാഹസികരും ശക്തരുമായ വായുസേനയായി മാറിയിരിക്കുന്നു. ഇത് എന്നും ഓര്‍ത്തിരിക്കേണ്ട യാത്ര തന്നെയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സേവനമേകുന്ന എല്ലാ വായുസൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള അഭിനന്ദനം നേരുന്നു. 1947 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണകാരികള്‍ അപ്രതീക്ഷിതമായ ആക്രമണത്തിന് തുടക്കമിട്ടപ്പോള്‍ ഈ വായുസേനതന്നെയാണ് ശ്രീനഗറിനെ ആക്രമണകാരികളില്‍ നിന്ന് രക്ഷപ്പെടുത്താനായി ഭാരതീയ സൈനികരും യുദ്ധോപകരണങ്ങളും യുദ്ധഭൂമിയില്‍ യഥാസമയം എത്തുന്നുവെന്ന് ഉറപ്പാക്കിയത്.
വായുസേന 1965 ലും ശത്രുക്കള്‍ക്ക് മുഖമടച്ച് മറുപടി കൊടുക്കുകയുണ്ടായി. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ആര്‍ക്കാണറിയാത്തത്. 1999 ല്‍ കാര്‍ഗിലിനെ കടന്നുകയറ്റക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിലും വായുസേനയുടെ പങ്ക് നിസ്തുലമാണ്. ടൈഗര്‍ ഹില്ലില്‍ ശത്രുക്കളുടെ താവളങ്ങളില്‍ രാപകല്‍ ബോംബാക്രമണം നടത്തി വായുസേന അവരെ മണ്ണുകപ്പിച്ചു. അപകടങ്ങളില്‍ നിന്ന് രക്ഷപെടുത്തുന്ന കാര്യമാണെങ്കിലും അപകടങ്ങളുണ്ടാകുമ്പോഴുള്ള രക്ഷാ ദൗത്യമാണെങ്കിലും നമ്മുടെ വായുസേനയിലെ സൈനികര്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ ഞാന്‍ വായുസേനയോട് കൃതജ്ഞനാണ്. കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം തുടങ്ങി കാട്ടുതീ വരെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനും ജനങ്ങള്‍ക്ക് സഹായമേകാനുമുള്ള അവരുടെ ആവേശം അദ്ഭുതകരമാണ്. രാജ്യത്ത് ലിംഗസമത്വം, അതായത് സ്ത്രീയും പുരുഷനും തമ്മിലുള്ള സമത്വം ഉറപ്പാക്കാന്‍ വ്യോമസേന സ്വയം ഉദാഹരണം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ എല്ലാ വകുപ്പുകളുടെയും കവാടം രാജ്യത്തെ പെണ്‍മക്കള്‍ക്കായി തുറന്നിരിക്കുന്നു. ഇപ്പോള്‍ വായുസേന സ്ത്രീകള്‍ക്ക് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനൊപ്പം പെര്‍മനന്റ് കമ്മീഷന്റെ സാധ്യതയും നല്‍കുന്നു. ഈ വര്‍ഷം ആഗസ്റ്റ് 15 ന് ഞാന്‍ ചുവപ്പുകോട്ടയില്‍ നിന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഭാരതത്തിന്റെ സൈന്യത്തില്‍, സായുധസേനയില്‍ പുരുഷശക്തിയുടെ മാത്രമല്ല, സ്ത്രീശക്തിയുടെയും അത്രതന്നെ സംഭാവന ഉണ്ടാകുന്നു എന്ന് ഭാരതത്തിന് അഭിമാനത്തോടെ പറയാനാകും. സ്ത്രീ ശക്തയാണ്, ഇപ്പോള്‍ സായുധയുമാകുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ ദിവസം നാവികസേനയിലെ നമ്മുടെ ഒരു ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമി ജീവന്മരണപ്പോരാട്ടം നടത്തുകയായിരുന്നു. ടോമിയെ എങ്ങനെ രക്ഷിക്കാനാകുമെന്ന് രാജ്യമാകെയും വേവലാതിപ്പെട്ടു. അഭിലാഷ് ടോമി വളരെ സാഹസികനായ ഒരു വീരനാണെന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. അദ്ദേഹം ഒറ്റയ്‌ക്ക് ഒരു ആധുനിക സാങ്കേതിക വിദ്യയുടെ സഹായവുമില്ലാതെ ഒരു ചെറിയ നൗകയുമായി ലോകംചുറ്റുന്ന ആദ്യത്തെ ഭാരതീയനാണ്. കഴിഞ്ഞ 80 ദിവസങ്ങളായി അദ്ദേഹം ദക്ഷിണ ഹിന്ദ് സമുദ്രത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാനായി സമുദ്രത്തില്‍ തന്റെ യാത്ര തുടര്‍ന്നുകൊണ്ട് മുന്നേറുകയായിരുന്നു. പക്ഷേ, ഭീകരമായ സമുദ്രക്കൊടുങ്കാറ്റ് അദ്ദേഹത്തിന് അപകടം സൃഷ്ടിച്ചു. എന്നാല്‍ ഭാരതത്തിന്റെ നാവികസേനയുടെ ഈ വീരന്‍ സമുദ്രത്തില്‍ പല ദിവസങ്ങളായി പ്രതിസന്ധിയോടു പോരാടുകയായിരുന്നു.
ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യാതെ അദ്ദേഹം സമുദ്രമധ്യത്തില്‍ കഴിഞ്ഞു. ജീവതത്തോട് പരാജയം സമ്മതിക്കാന്‍ തയ്യാറായില്ല. ധൈര്യവും ദൃഢനിശ്ചയവും പരാക്രമവും നിറഞ്ഞ ഒരു അദ്ഭുതം ജനിപ്പിക്കുന്ന ഉദാഹരണം – അഭിലാഷിനെ സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ടെലിഫോണില്‍ സംസാരിച്ചു. ഞാന്‍ ടോമിയെ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. ഇത്രയും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നിട്ടും തന്റെ ആവേശം, ഉത്സാഹം ഇതുപോലുള്ള സാഹസം ഇനിയും തുടരാനുള്ള ദൃഢനിശ്ചയം അദ്ദേഹം എന്നോടു വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയ്‌ക്ക് അദ്ദേഹം പ്രേരണയാണ്. ഞാന്‍ അഭിലാഷ് ടോമിയുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധൈര്യം, പരാക്രമം, ദൃഢനിശ്ചയം, വിപത്തിനെ നേരിടാനും വിജയം വരിക്കാനുമുള്ള ശക്തി നമ്മുടെ രാജ്യത്തെ യുവതലമുറയ്‌ക്ക് തീര്‍ച്ചയായും പ്രേരണയാകും.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം എന്താണ് ഒക്‌ടോബര്‍ 2 ന്റെ മഹത്വമെന്ന് ഏവര്‍ക്കുമറിയാം. ഈ വര്‍ഷത്തെ ഒക്‌ടോബര്‍ 2 ന് ഒരു മഹത്വം കൂടിയുണ്ട്. ഇപ്പോള്‍ മുതല്‍ രണ്ടു വര്‍ഷത്തേക്ക് നാം മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജയന്തി പ്രമാണിച്ച് ലോകമെങ്ങും വിവിധങ്ങളായ പരിപാടികള്‍ നടത്താന്‍ പോകയാണ്. മഹാത്മാഗാന്ധിയുടെ ചിന്താഗതികള്‍ ലോകത്തിനു മുഴുവന്‍ പ്രേരണയേകിയിട്ടുണ്ട്. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അല്ലെങ്കില്‍ നെല്‍സണ്‍ മണ്ടേലയെപ്പോലുള്ള മഹാന്മാര്‍ എല്ലാവരും തന്നെ തങ്ങളുടെ ജനങ്ങള്‍ക്ക് സമത്വത്തിന്റെയും മാനാഭിമാനത്തിന്റെയും അവകാശം നേടിക്കൊടുക്കാന്‍ നീണ്ട പോരാട്ടം നടത്തുന്നതിന് ഗാന്ധിജിയുടെ ചിന്താഗതികളില്‍ നിന്ന് ഊര്‍ജ്ജം നേടുകയുണ്ടായി. ഇന്നത്തെ മന്‍ കീ ബാതില്‍ ഞാന്‍ പൂജനീയ ബാപ്പുവിന്റെ മറ്റൊരു മഹത്തായ കാര്യത്തെക്കുറിച്ചു കൂടി ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്നു. ഇത് കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അറിയേണ്ട കാര്യമാണ്.
1941 ല്‍ മഹാത്മാ ഗാന്ധി ക്രിയാത്മക കാര്യമെന്ന നിലയില്‍ ചില ചിന്താഗതികള്‍ എഴുതി വയ്‌ക്കാന്‍ തുടങ്ങി. പിന്നീട് 1945 ല്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചപ്പോള്‍ അദ്ദേഹം ആ ചിന്താഗതികളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്ത് പുതിയ പതിപ്പ് തയ്യാറാക്കി. പൂജനീയ ബാപ്പു കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ കാക്കുന്നതിനെക്കുറിച്ചും ശുചിത്വം, വിദ്യാഭ്യാസ വ്യാപനം പോലുള്ള അനേകം വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താഗതികള്‍ ജനങ്ങളുടെ മുന്നില്‍ വച്ചിട്ടുണ്ട്. ഇതിനെ ഗാന്ധി ചാര്‍ട്ടര്‍ എന്നും പറയാറുണ്ട്. പൂജനീയ ബാപ്പു ജനസംഘാടകനായിരുന്നു. ആളുകളുമായി കൂട്ടുചേരുന്നതും അവരെ കൂട്ടിച്ചേര്‍ക്കുന്നതും ബാപ്പുവിന്റെ വൈശിഷ്ട്യമായിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും മഹത്തായ വൈശിഷ്ട്യമെന്ന നിലയില്‍ എല്ലാവര്‍ക്കും അനുഭവവേദ്യമായിട്ടുണ്ട്. അദ്ദേഹം ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്തിയത് ആ വ്യക്തി രാജ്യത്തിന് ഏറ്റവും മഹത്തായ, എന്നും ആവശ്യമുള്ള ആളാണെന്നാണ്. സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന അദ്ദേഹം അതിനെ വിശാലമായ ജനസമരമാക്കി മാറ്റി എന്നുള്ളതാണ്. സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ സ്വയം സമര്‍പ്പിതരായി.
ബാപ്പു എല്ലാവര്‍ക്കും പ്രേരണാപ്രദമായ മന്ത്രമേകി. അത് പൊതുവെ ഗാന്ധിപാഠം എന്ന നിലയില്‍ അറിയപ്പെടുന്നു. അതില്‍ ഗാന്ധിജി പറയുന്നു, ഞാന്‍ താങ്കള്‍ക്ക് ഒരു മന്ത്രം നല്‍കുകയാണ്. എപ്പോഴെങ്കിലും നിങ്ങളുടെ അഹം നിങ്ങളെ കീഴ്‌പ്പെടുത്തുന്നു എന്നു നിങ്ങള്‍ക്കു തോന്നിയാല്‍ ഈ വിലയിരുത്തല്‍ നടത്തണം- നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനും ദുര്‍ബ്ബലനുമായ വ്യക്തിയുടെ രൂപം ഓര്‍ക്കുകയും നിങ്ങള്‍ എടുക്കാന്‍ പോകുന്ന ചുവടുവയ്പ്പ് ആ വ്യക്തിക്ക് എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് സ്വന്തം മനസ്സിനോടു ചോദിക്കുകയും ചെയ്യുക. അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ? അതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വരുത്താനാകുമോ? അതായത് അതുകൊണ്ട് വയറുവിശക്കുന്ന, അസംതൃപ്തരായ കോടിക്കണക്കിന് ആളുകള്‍ക്ക് സ്വരാജ് ലഭിക്കുമോ? നിങ്ങളുടെ സന്ദേഹം ഇല്ലാതെയാകുന്നു, അഹം ഇല്ലാതെയാകുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഗാന്ധിജിയുടെ ഈ മന്ത്രം ഇന്നും അത്രതന്നെ മഹത്തായതാണ്. ഇന്ന് രാജ്യത്ത് വളര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗം, വര്‍ധിച്ചുവരുന്ന അവരുടെ സാമ്പത്തിക ശക്തി, വളരുന്ന ക്രയവിക്രയക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം ചിന്തിക്കണം. നാം എന്തെങ്കിലും വാങ്ങാന്‍ പോകുമ്പോള്‍ നിമിഷനേരത്തേക്ക് പൂജനീയ ബാപ്പുവിനെ സ്മരിക്കാനാകുമോ? പൂജ്യ ബാപ്പുവിന്റെ ആ മന്ത്രം സ്മരിക്കാനാകുമോ? ഞാന്‍ വാങ്ങുന്ന സാധനം കൊണ്ട് രാജ്യത്തിലെ ഏതു പൗരനാണ് നേട്ടമുണ്ടാകുന്നതെന്ന് ചിന്തിക്കാനാകുമോ? ആരുടെ മുഖത്ത് സന്തോഷം സ്ഫുരിക്കും? നിങ്ങള്‍ അതു വാങ്ങുന്നതുകൊണ്ട് ആര്‍ക്കാണ് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഗുണമുണ്ടാകുക? ദരിദ്രരില്‍ ദരിദ്രനായവന് നേട്ടമുണ്ടാകുമെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാകും.
വരും നാളുകളില്‍ നാം എപ്പോള്‍, എന്തു വാങ്ങിയാലും ഗാന്ധിജിയുടെ ഈ മന്ത്രം ഓര്‍മ്മിച്ചുകൊണ്ടാകട്ടെ. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജയന്തി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഓരോ സാധനം വാങ്ങുമ്പോഴും അതുകൊണ്ട് ഏതെങ്കിലും ദേശവാസിക്ക് പ്രയോജനമുണ്ടാകുന്നോ എന്നു ശ്രദ്ധിക്കണം. അതില്‍ത്തന്നെ അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയവന്, അതിനായി പണം മുടക്കിയവന്, അതിനായി സ്വന്തം പ്രതിഭ ഉപയോഗിച്ചവന് ഒക്കെയും എന്തെങ്കിലും നേട്ടമുണ്ടാകുന്നോ എന്നു നോക്കണം. ഇതാണ് ഗാന്ധിജിയുടെ മന്ത്രം, ഇതാണ് ഗാന്ധിജിയുടെ സന്ദേശം. ഏറ്റവും ദരിദ്രനും ദുര്‍ബ്ബലനുമായ വ്യക്തിയുടെ ജീവിതത്തില്‍ നിങ്ങളുടെ ഒരു ചെറിയ ചുവടുവെയ്പ് വലിയ പരിണതിയുണ്ടാക്കും എന്ന് എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, പരിസരം വൃത്തിയാക്കിയാല്‍ സ്വാതന്ത്ര്യം കിട്ടുമെന്നു ഗാന്ധിജി പറഞ്ഞപ്പോള്‍ അതെങ്ങനെയെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് പോലും അറിയാമായിരുന്നിരിക്കില്ല. പക്ഷേ, അതു സംഭവിച്ചു, ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടി. അതുപോലെ ചെറിയ പ്രവര്‍ത്തികൊണ്ട് എന്റെ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതില്‍, സാമ്പത്തിക ശാക്തീകരണത്തില്‍, ദരിദ്രന് ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ ശക്തിയേകുന്നതില്‍ നമ്മില്‍ നിന്ന് വലിയ സംഭാവന ഉണ്ടാകുന്നതെങ്ങനെയെന്ന് നമുക്കു തോന്നാം. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് അതു ചെയ്യാനായാല്‍ അതായിരിക്കും ഇന്നത്തെ യുഗത്തിലെ യഥാര്‍ഥ ദേശഭക്തി എന്നാണ്. ഇതാണ് പൂജനീയ ബാപ്പുവിനുള്ള കാര്യാഞ്ജലി എന്നു പറയാം. വിശേഷാവസരങ്ങളില്‍ ഖാദി കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിലൂടെ അനേകം നെയ്‌ത്തുകാര്‍ക്ക് സഹായം ലഭിക്കും.
ലാല്‍ ബഹാദുര്‍ ശാസ്ത്രി ഖാദിയുടെ പഴയതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങള്‍ പോലും സൂക്ഷിച്ചു വയ്‌ക്കുമായിരുന്നുവെന്നു പറയപ്പെടുന്നു. കാരണം അതില്‍ ആരുടെയെങ്കിലും അധ്വാനം മറഞ്ഞിരിക്കുന്നുവത്രേ. ഈ ഖാദി വസ്ത്രങ്ങളെല്ലാം വളരെ അധ്വാനിച്ചുണ്ടാക്കിയവയാണെന്നും ഇതിന്റെ ഓരോ നൂലും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. രാജ്യത്തോടുള്ള ചായ്‌വും രാജ്യത്തെ ജനങ്ങളോടുള്ള സ്‌നേഹവും നിറഞ്ഞ ഈ വികാരം ചെറിയ, നീളം കുറഞ്ഞ ആ മഹാമാനവന്റെ ഓരോ കണത്തിലും നിറഞ്ഞു നില്‍ക്കയായിരുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ നാം പൂജ്യബാപ്പുവിനൊപ്പം ശാസ്ത്രിജിയുടെയും ജയന്തി ആഘോഷിക്കും. ശാസ്ത്രിജിയുടെ പേരു വരുമ്പോള്‍ത്തന്നെ ഭാരതവാസികളായ നമ്മുടെ മനസ്സില്‍ അളവറ്റ ആദരവ് തിളച്ചുപൊന്തും. അദ്ദേഹത്തിന്റെ സൗമ്യത നിറഞ്ഞ വ്യക്തിത്വം ജനങ്ങള്‍ക്ക് എന്നും അഭിമാനമേകുന്നതാണ്.
പുറമേ അദ്ദേഹം അത്യധികം വിനയമുള്ളവനെന്നു കാണുമായിരുന്നെങ്കിലും ഉള്ളില്‍ മലപോലെ ഉറച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നതാണ് ലാല്‍ ബാഹാദുര്‍ ശാസ്ത്രിജിയുടെ വൈശിഷ്ട്യം. അദ്ദേഹത്തിന്റെ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം, അദ്ദേഹത്തിന്റെ ഈ വിരാടമായ വ്യക്തിത്വത്തെ കാട്ടിത്തരുന്നതാണ്. രാഷ്‌ട്രത്തോടുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ഥമായ തപസ്സിന്റെ പ്രതിഫലമായിട്ടാണ് ഏകദേശം ഒന്നര വര്‍ഷത്തെ ചുരുങ്ങിയ ഭരണകാലം കൊണ്ട് രാജ്യത്തെ ജവാന്മാര്‍ക്കും കര്‍ഷകര്‍ക്കും വിജയത്തിന്റെ കൊടുമുടിയില്‍ എത്താനുള്ള മന്ത്രം അദ്ദേഹം നല്കിയത്.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നാം പൂജനീയ ബാപ്പുവിനെ സ്മരിക്കുമ്പോള്‍ സ്വാഭാവികമായും സ്വച്ഛതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സെപ്റ്റംബര്‍ 15 മുതല്‍ ‘സ്വച്ഛതാ ഹീ സേവാ’ എന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിനാളുകള്‍ ഈ മുന്നേറ്റത്തില്‍ ചേര്‍ന്നു. ദില്ലിയിലെ അംബേദ്കര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം സ്വച്ഛതയ്‌ക്കായുള്ള ശ്രമദാനത്തില്‍ പങ്കെടുക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി. പൂജനീയ ബാബാസാഹബ് അടിസ്ഥാനമിട്ട ആ സ്‌കൂളില്‍ ഞാന്‍ പോയി. രാജ്യമെങ്ങും എല്ലാ തലത്തിലും പെട്ട ആളുകള്‍ പതിനഞ്ചാം തീയിതിയിലെ ഈ ശ്രമദാനവുമായി ബന്ധപ്പെട്ടു. വിവിധ സ്ഥാപനങ്ങളും ഉത്സാഹത്തോടെ ഈ പരിപാടിയില്‍ തങ്ങളുടേതായ പങ്കു വഹിച്ചു. സ്‌കൂളുകളിലെ കുട്ടികള്‍, കോളജിലെ വിദ്യാര്‍ഥികള്‍, എന്‍സിസി, എന്‍എസ്എസ്, യുവജനസംഘടനകള്‍, മീഡിയ ഗ്രൂപ്പുകള്‍, കോര്‍പ്പറേറ്റ് മേഖലയിലെ എല്ലാവരും തന്നെ കൂട്ടത്താടെ സ്വച്ഛതാ ശ്രമദാനം നടത്തി. ഞാന്‍ ഇതിന്റെ പേരില്‍ സ്വച്ഛതയെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഹൃദയപൂര്‍വ്വം അനേകം ആശംസകള്‍ നേരുന്നു.
ഇനി നമുക്ക് ഒരു ഫോണ്‍കോള്‍ ശ്രദ്ധിക്കാം –
“നമസ്‌കാരം. എന്റെ പേര് ശൈതാന്‍ സിംഗ്. ഞാന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ പൂഗള്‍ ഗ്രാമത്തില്‍ നിന്നാണു സംസാരിക്കുന്നത്. ഞാന്‍ അന്ധനായ വ്യക്തിയാണ്. എന്റെ രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ല. പൂര്‍ണ്ണമായും അന്ധനാണ്. സ്വച്ഛഭാരതില്‍ മോദിജിയെടുത്തിരിക്കുന്ന ചുവടുവയ്പ്പുകള്‍ മഹത്തായതാണെന്ന് ഞാന്‍ മന്‍ കീ ബാത്തില്‍ പറയാനാഗ്രഹിക്കുന്നു. ഞങ്ങള്‍ അന്ധരായവര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോളിതാ എല്ലാ വീടുകളിലും ശൗചാലയ#ം ഉണ്ടായിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വളരെ ഗുണമുണ്ടായിരിക്കുന്നു. ഈ നടപടി വളരെ മഹത്തായതാണ്, ഇത് മുന്നോട്ടു പോകട്ടെ.”
വളരെ വളരെ നന്ദി. അങ്ങ് വലിയ കാര്യമാണു പറഞ്ഞത്. എല്ലാവരുടെയും ജീവിതത്തില്‍ സ്വച്ഛതയ്‌ക്ക് അതിന്റെതായ മഹത്വമുണ്ട്. ‘സ്വച്ഛഭാരത് അഭിയാന്‍’ പ്രകാരം അങ്ങയുടെ വീട്ടില്‍ ശൗചാലയം ഉണ്ടാവുകയും അതുകൊണ്ട് ഇപ്പോള്‍ അങ്ങയ്‌ക്ക് സൗകര്യമാവുകയും ചെയ്തു. നമുക്കെല്ലാം ഇതിനേക്കാള്‍ വലിയ സന്തോഷമുള്ള കാര്യമെന്താണ്. പ്രജ്ഞാചക്ഷുവെന്ന നിലയില്‍ അങ്ങയ്‌ക്ക് കാണാനാവില്ല. അങ്ങനെയുള്ള അങ്ങ് ശൗചാലയം ഇല്ലാതിരുന്നപ്പോള്‍ എത്ര കഷ്ടപ്പെട്ടിരുന്നുവെന്ന് ഈ മുന്നേറ്റവുമായി ബന്ധപ്പെട്ട ആളുകള്‍ക്കു പോലും ഊഹിക്കാനാവില്ല. ശൗചാലയം ഉണ്ടായതിനു ശേഷം അങ്ങയ്‌ക്ക് എത്ര വലിയ സൗകര്യമാണുണ്ടായത് എന്ന് അങ്ങുതന്നെ ഈ വിഷയവുമായി ബന്ധപ്പെടുത്തി ഫോണ്‍ ചെയ്തിരുന്നില്ലെങ്കില്‍ സ്വച്ഛതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പോലും ഇത്ര ഹൃദയസ്പര്‍ശിയായ കാര്യം ശ്രദ്ധയില്‍ വരുമായിരുന്നില്ല. ഫോണ്‍ ചെയ്തതിന് അങ്ങയോടു വിശേഷാല്‍ നന്ദി പറയാനാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, സ്വച്ഛഭാരത് മിഷന്‍ കേവലം നമ്മുടെ രാജ്യത്തു മാത്രമല്ല, മറിച്ച് ലോകമെങ്ങും ഒരു വിജയപ്രദമായ കഥയായി മാറിയിരിക്കുന്നു. അതെക്കുറിച്ച് എല്ലാവരും പറയുന്നുണ്ട്. ഇപ്രാവശ്യം ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സ്വച്ഛതാ സമ്മേളനം സംഘടിപ്പിക്കപ്പെടുകയാണ്. മഹാത്മാ ഗാന്ധി അന്തര്‍ദേശീയ സ്വച്ഛതാ സമ്മേളനം, അതായത് ‘മഹാത്മാ ഗാന്ധി ഇന്റര്‍നാഷനല്‍ സാനിറ്റേഷന്‍ കണ്‍വെന്‍ഷന്‍’ ലോകമെങ്ങുമുള്ള സാനിറ്റേഷനുമായി ബന്ധപ്പെട്ട മന്ത്രിമാരും ഈ മേഖലയിലെ വിദഗ്ധരും ഒരുമിച്ചെത്തി സ്വച്ഛതയുമായി ബന്ധപ്പെട്ട തങ്ങളുടെ പരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണ്. മഹാത്മാഗാന്ധി ഇന്റര്‍നാഷനല്‍ സാനിറ്റേഷന്‍ കണ്‍വെന്‍ഷന്റെ സമാപനം 2018 ഒക്‌ടോബര്‍ 2 ന് ബാപ്പുവിന്റെ നൂറ്റമ്പതാം ജയന്തി ആഘോഷത്തിന്റെ തുടക്കത്തോടുകൂടി ഉണ്ടാകും.
പ്രിയപ്പെട്ട ജനങ്ങളേ, സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട് – ‘ന്യായമൂലം സ്വരാജ്യം സ്യാത്’ എന്ന്. അതായത് സ്വരാജിന്റെ അടിസ്ഥാനം ന്യായമാണ്. ന്യായത്തെക്കുറിച്ചു പറയുമ്പോള്‍ മാനവാധികാരമെന്ന വികാരം അതില്‍ പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്നു. ചൂഷിതരും പീഡിതരും നിഷേധിക്കപ്പെട്ടവരുമായ ജനങ്ങളുടെ സ്വാതന്ത്ര്യവും, ശാന്തിയും ഉറപ്പാക്കാന്‍ ന്യായം വിശേഷിച്ചും അനിവാര്യമാണ്. ഡോ.ബാബാസാഹബ് അംബേദ്കര്‍ നല്കിയ ഭരണഘടനയില്‍ ദരിദ്രരുടെ അടിസ്ഥാന അവകാശങ്ങളെ കാത്തുരക്ഷിക്കാന്‍ പല വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പ്രേരിതരായി 1993 ഒക്‌ടോബര്‍ 12 ന് ‘രാഷ്‌ട്രീയ മനാവാധികാര്‍ ആയോഗ്’, ദേശീയ മനുഷ്യാവകാശ കമ്മീഷന്, അതായത് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന് രൂപം നല്‍കപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കപ്പുറം ഈ കമ്മീഷന്‍ അതിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശങ്ങള്‍ കാക്കുക മാത്രമല്ല ചെയ്തത്, മറിച്ച് മാനവീയമായ ആത്മഭിമാനം വര്‍ധിപ്പിക്കയും ചെയ്തു. മാനവാധികാരം നമുക്ക് അന്യമായ സങ്കല്പമല്ലെന്ന് നമ്മുടെ പ്രാണപ്രിയ നേതാവ്, നമ്മുടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ശ്രീ.അടല്‍ ബിഹാരി വാജ്‌പേയി വ്യക്തമായി പറയുകയുണ്ടായി.
നമ്മുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രതീകചിഹ്നത്തില്‍ വൈദിക കാലത്തെ ആദര്‍ശവാക്യം ‘സര്‍വ്വേ ഭവന്തു സുഖിനഃ’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ വ്യാപകമായ രീതിയില്‍ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ഇതിന്റെ ദുരുപയോഗം തടയുന്നതിന് അഭിനന്ദനാര്‍ഹമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. 25 വര്‍ഷത്തെ ഈ യാത്രയില്‍ ഈ സ്ഥാപനം ജനങ്ങള്‍ക്കിടയില്‍ ഒരു ആശയും വിശ്വാസവുമടങ്ങിയ അന്തരീക്ഷം രൂപപ്പെടുത്തി. ആരോഗ്യമുള്ള സമൂഹത്തിന്, ഉത്തമമായ ജനാധിപത്യമൂല്യങ്ങള്‍ക്ക് ഇത് വളരെ ആശാവഹമായ സംഭവമാണെന്നു ഞാന്‍ വിചാരിക്കുന്നു. ഇന്ന് ദേശീയ തലത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 26 സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടതും ആവശ്യമാണ്. ഇതാണ് സബ്കാ സാഥ് സബ്കാ വികാസ് – എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്റെ അടിസ്ഥാനം.
പ്രിയപ്പെട്ട ദേശവാസികളേ, ഒക്‌ടോബര്‍ മാസത്തില്‍ ജയപ്രകാശ് നാരായണന്റെ ജന്മദിനം വരുന്നെന്നിരിക്കെ, രാജമാതാ വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി വര്‍ഷം തുടങ്ങുന്നുവെന്നിരിക്കെ അവരെ ഓര്‍ക്കാതിരിക്കാനാവുമോ. ഈ മഹാവ്യക്തിത്വങ്ങള്‍ നമുക്കെല്ലാം വളരെ പ്രേരണയേകിയിട്ടുള്ളവരാണ്. അവരെ നമിക്കുന്നു. ഒക്‌ടോബര്‍ 31 സര്‍ദാര്‍ സാഹബിന്റെ ജയന്തിയാണ്. അതെക്കുറിച്ച് അടുത്ത മന്‍കീ ബാതില്‍ വിശദമായി സംസാരിക്കുമെങ്കിലും കുറച്ചു വര്‍ഷങ്ങളായി സര്‍ദാര്‍ സാഹബിന്റെ ജന്മജയന്തിക്ക്, ഒക്‌ടോബര്‍ 31 ന് ‘റണ്‍ ഫോര്‍ യൂണിറ്റി’ ഹിന്ദുസ്ഥാനിലെ എല്ലാ ചെറുതും വലുതുമായ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, തെരുവുകളില്‍ ഐക്യത്തിനുള്ള ഓട്ടം എന്ന പേരില്‍ ഒരോട്ട മത്സരം നടക്കാറുണ്ട് എന്നത് ഓര്‍മ്മിക്കുന്നു. ഈ വര്‍ഷവും നമ്മുടെ ഗ്രാമങ്ങളിലും തെരുവുകളിലും നഗരങ്ങളിലും മഹാനഗരങ്ങളിലും റണ്‍ഫോര്‍ യൂണിറ്റി സംഘടിപ്പിക്കണം. ഐക്യത്തിനുള്ള ഓട്ടം ഇതാണ് സര്‍ദാര്‍ സാഹബിനെ ഓര്‍ക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗം. കാരണം അദ്ദേഹം ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. 31 ഒക്‌ടോബറിന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരെ, രാജ്യത്തിന്റെ എല്ലാ ഘടകങ്ങളെയും ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കാനുള്ള നമ്മുടെ ശ്രമത്തിന് ഊന്നല്‍ കൊടുക്കണം. ഇതായിരിക്കും അദ്ദേഹത്തിനുള്ള നല്ല ആദരാഞ്ജലി.
പ്രിയപ്പെട്ട ജനങ്ങളേ, നവരാത്രിയാണെങ്കിലും ദുര്‍ഗ്ഗാപൂജയാണെങ്കിലും വിജയദശമിയാണെങ്കിലും ഈ പവിത്രമായ ആഘോഷങ്ങളുടെ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കും ഹൃദയപൂര്‍വ്വം അനേകം അനേകം ശുഭാശംസകള്‍ നേരുന്നു. നന്ദി.