ന്യൂഡൽഹി : റാഫേൽ ഇടപാടിൽ വ്യാജ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി ആക്രമണം തുടരുമ്പോൾ ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. റാഫേൽ ഇടപാടിനെ തുടർന്ന് ദെസോ കമ്പനിയുമായുള്ള ഓഫ്സൈറ്റ് കരാർ എച്ച്.എ.എല്ലിനു നൽകാതെ റിലയൻസിനു നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഓഫ്സെറ്റ് കരാർ തുകയായ മുപ്പതിനായിരം കോടിയും റിലയൻസിനു നൽകിയെന്നായിരുന്നു രാഹുലിന്റെ ആരോപണത്തിന്റെ കാതൽ
എന്നാൽ എച്ച്.എ.എല്ലിനെ തിരഞ്ഞെടുത്തത് കമ്പനി നേരിട്ടാണെന്നും സർക്കാരതിൽ ഇടപെട്ടിട്ടില്ലെന്നും ദെസോ വ്യക്തമാക്കിയതോടെ ആദ്യത്തെ അരോപണം പൊളിഞ്ഞു. 59,000 കോടിയുടെ കരാറിന്റെ അൻപത് ശതമാനം ഇന്ത്യയിൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിക്ഷേപിക്കണം എന്നതായിരുന്നു ഓഫ്സെറ്റ് കരാർ. ഇതുവഴി ഇന്ത്യയിലേക്ക് വരുന്ന മുഴുവൻ തുകയും അതായത് ഏകദേശം മുപ്പതിനായിരം കോടി രൂപയും റിലയൻസിനു നൽകുന്നെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം.
എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ രാഹുലിന്റെ ആരോപണങ്ങൾ പൊളിഞ്ഞടങ്ങുകയാണ്.
ഓഫ്സെറ്റ് കരാർ പ്രകാരം വരുന്ന 30,000 കോടി രൂപയുടെ നിക്ഷേപം പങ്കുവയ്‌ക്കപ്പെടുന്നതിന്റെ വിശദവിവരങ്ങൾ ഇങ്ങനെയാണ്..
മുപ്പതിനായിരം കോടിയുടെ മുപ്പത് ശതമാനം കേന്ദ്രസർക്കാർ സ്ഥാപനമായ ഡിആർഡിഒയിലേക്കാണ് പോകുന്നത്. ഓഫ്സെറ്റ് കരാറിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിക്കുന്നത് ഡിആർഡിഒയ്‌ക്കാണ്.9000 കോടി. നിലവിൽ മന്ദഗതിയിലായ കാവേരി ജെറ്റ് എഞ്ചിൻ പ്രോജക്ട് പുനരാരഭിക്കും.
ബാക്കിവരുന്ന 70 ശതമാനത്തിൽ അതായത് 21,000 കോടി വീണ്ടും മൂന്നായിട്ടാണ് പങ്കുവയ്‌ക്കപ്പെടുന്നത്. നാൽപ്പത് ശതമാനം ദെസ്സോയും 30 ശതമാനം വീതം തെയിൽസും സഫ്രാനുമാണ് കരാർ തുക നിക്ഷേപിക്കുന്നത്.
തെയിൽസുമായി 12 കമ്പനികളാണ് കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചിട്ടുള്ളത്. അതായത് ആറായിരം കോടി നിക്ഷേപം പന്ത്രണ്ട് കമ്പനികളിലായാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതിൽ റിലയൻസ് തെയിൽസ് സംയുക്ത സംരഭവും ഉൾപ്പെടുന്നു. എച്ച്.സി.എൽ, എൽ ആൻഡ് ടി , ബിഇഎൽ തുടങ്ങിയവയും തെയിൽസുമായി കരാർ ഒപ്പിടും.ഇലക്ട്രോണിക്സ് , റഡാർ നിർമ്മാണമാണ് ലക്ഷ്യം.
40 ശതമാനം അതായത് 8400 കോടി ദെസ്സോ കൈകാര്യം ചെയ്യുമ്പോൾ 55 കമ്പനികളാണ് കരാറിലുള്ളത്. ദെസ്സോ – റിലയൻസ് കമ്പനിയെ കൂടാതെ ഐബിഎം , ടിസിഎസ് ,ഗോദ്‌റെജ്,വിപ്രോ തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. എയർഫ്രെയിമും സിസ്റ്റം ഇന്റഗ്രേഷനുമാണ് ഇവർ കൈകാര്യം ചെയ്യുന്നത്.
30 ശതമാനം അതായത് 6300 കോടി കൈകാര്യം ചെയ്യുന്ന സഫ്രാൻ കമ്പനിക്കൊപ്പം കരാർ ഒപ്പിടാൻ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത് 22 കമ്പനികളാണ്. ഇതിൽ ഗോദ്‌റെജ് തുടങ്ങിയ കമ്പനികളും ഉൾപ്പെടുന്നു. എം.88 എഞ്ചിനും ലാൻഡിംഗ് ഗിയറുമാണ് സഫ്രാൻ ഇവർക്കൊപ്പം സംയുക്തമായി നിർമ്മിക്കുന്നത്.
എന്നാൽ മുപ്പതിനായിരം കോടി റിലയൻസിന് നൽകി എന്ന ആരോപണമാണ് രാഹുൽ ഉയർത്തുന്നത്. വസ്തുതാപരമായി ഇത് തെറ്റാണ് . മാത്രമല്ല പല സ്ഥലങ്ങളിലും പല ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതും. സർക്കാരിനെതിരെ ശക്തമായ പ്രചാരണവുമായി കോൺഗ്രസിനു മുന്നോട്ടു പോകാൻ കഴിയാത്തതും അതുകൊണ്ടു തന്നെ.