കാര്യവട്ടം: കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. വിൻഡീസിനെതിരെ 9 വിക്കറ്റിനാണ് ജയം. ജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് നായകൻ ജേസൺ ഹോൾഡറുടെ തീരുമാനം പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ വിൻഡീസിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ ബൂമ്രയുടെ വക അടുത്ത പ്രഹരം.
പിന്നെ എല്ലാം വഴിപാടായിരുന്നു. വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം. 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് വിൻഡീസ് നിരയുടെ നട്ടെല്ലൊടിച്ചത്. 31.5 ഓവറിൽ 104 റൺസെടുക്കാനേ വിൻഡീസ് നിരക്കായുള്ളൂ.
ജഡേജയെ കൂടാതെ ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബൂമ്രയും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രോഹിത് ശർമ്മ 63 ഉം കോഹ്‌ലി 33 റൺസുമെടുത്ത് പുറത്താകാതെ നിന്നു. 6 റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 5 മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിൽ ഇന്ത്യ മൂന്നും വിൻഡീസ് ഒരു മത്സരവും വിജയിച്ചു. ഒരു മത്സരം ടൈയിൽ കലാശിക്കുകായായിരുന്നു. രോഹിത് ശർമ്മയാണ് കളിയിലെ താരം. പരമ്പരയിൽ മൂന്ന് സെഞ്ച്വറികളടക്കം മികച്ച പ്രകടനം പുറത്തെടുത്ത നായകൻ വിരാട് കോഹ് ലിയാണ് പരമ്പരയിലെ താരം.















