മരിക്കാൻ ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറയുകയാണ് അല്ലെങ്കിൽ അയാൾ ഒരു ഗൂർഖയാണ്,അതെ ധൈര്യത്തിന്റെ മറ്റൊരു പ്രതീകമായ ഇന്ത്യൻ ഗൂർഖ സൈനികരും,ജപ്പാന്റെ സാമൂറായും സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങുന്നു.മിസോറാമിലെ കൗണ്ടർ ഇൻസർജൻസി വാർഫെയർ സ്ക്കൂളിലാണ് പരിശീലനം നടക്കുക.
ഇരു രാജ്യങ്ങളിലെയും സൈനികർക്കിടയിൽ പരസ്പര സഹകരണം വർധിപ്പിക്കുകയാണ് ധർമ ഗാർഡിയൻ -2018 ന്റെ ലക്ഷ്യം.2017 ൽ നടന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിലാണ് സംയുക്ത സൈനിക പരിശീലനം നടത്താൻ തീരുമാനിച്ചത്.
ഭീകരവാദ ഭീഷണികൾ നേരിടാൻ ഉതകും വിധത്തിൽ സൈനിക തന്ത്രങ്ങൾ ആവിഷ്ക്കരിക്കുക,പുതിയ ആയുധമുറകൾ പരീക്ഷിക്കുക എന്നിവയും സൈനിക പരിശീലനത്തിന്റെ ഭാഗമായി നടക്കും.
ഒക്ടോബറിൽ ജപ്പാൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി സൈനികരംഗത്തെ സഹകരണത്തിനുള്ള കരാറിലും ഒപ്പ് വച്ചിരുന്നു.