ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യം ഈ വർഷം 211 ഭീകരരെ വധിച്ചതായി റിപ്പോർട്ട്.പാക് അനുകൂല ഭീകര സംഘടനകളുടെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരിൽ കൂടുതലും. ലഷ്കർ ഇ തോയ്ബ , ജെയ്ഷെ മുഹമ്മദ് ,ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളിലെ ഭീകരരാണ് കൊല്ലപ്പെട്ടത്.
തെക്കൻ കശ്മീരിൽ 109 ഭീകരർ വധിക്കപ്പെട്ടു. വടക്കൻ കശ്മീരിൽ 45 ഭീകരരാണ് വധിക്കപ്പെട്ടത്. സമീർ അഹമ്മദ് ഭട്ട്, അബു മതീൻ , അബു ഹമാസ് ,സദ്ദാം പാഡർ , അബു ഖാസിം തുടങ്ങിയ കൊടും ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 171 ഭീകരർ പിടിക്കപ്പെട്ടപ്പോൾ അഞ്ച് ഭീകരർ പൊലീസിനു മുന്നിൽ കീഴടങ്ങി.
ഭീകരർക്കെതിരെ ദ്വിമുഖ തന്ത്രമാണ് സൈന്യം ഇപ്പോൾ പ്രയോഗിക്കുന്നത്. ഭീകര പ്രവർത്തനത്തിനിറങ്ങിയ യുവാക്കളെ കുടുംബത്തെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും തിരിച്ചു വിളിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതേസമയം ഭീകരപ്രവർത്തനവുമായി മുന്നോട്ടു പോകുന്നവർക്ക് നേരേ ശക്തമായ നടപടിയും എടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 217 ഭീകരരെയാണ് സൈന്യം വധിച്ചത്.
തദ്ദേശീയരെ വച്ചുള്ള ഇന്റലിജൻസ് പ്രവർത്തനം ശക്തമാക്കിയതോടെ ഭീകരരുടെ നീക്കങ്ങൾ സൈന്യത്തിനു ചോർന്ന് കിട്ടുന്നുണ്ട്. ഇതും ശക്തമായ നടപടിക്ക് ബലം പകരുന്നുണ്ട്.