സന്നിധാനം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നടതുറ്കകുന്ന ശബരിമലയിൽ കർശന നിയന്ത്രണവുമായി പൊലീസ്. രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. നിലക്കലിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിജിപി നിയന്ത്രണത്തിന്റെ കാര്യം അറിയിച്ചത്.
സന്നിധാനത്ത് തങ്ങാൻ അനുവാദം പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രം. ദർശനത്തിനായി എഴുന്നൂറോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതികൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
ഇതിന് പുറമെ ശബരിമലയുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി മുതൽ ഇത് നിലവിൽ വരും.
ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോഴും ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വൻ ഭക്തജനത്തിരക്ക് മൂലം പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാളുകയായിരുന്നു.