കൊച്ചി: ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയക്കരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ദര്‍ശനം കഴിഞ്ഞ ഉടനെ ഭക്തരെ എന്തിന് ഉടനെ ഇറക്കി വിടുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ഭക്തരെ തിരിച്ചയക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് നല്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ച് കോടതി ചോദിച്ചപ്പോള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വേറെ സ്ഥലമുണ്ടെന്നും എജി കോടതിയെ അറിയിച്ചു.
അതേസമയം നടപ്പന്തലില്‍ ആര്എസ്സ്എസുകാര് പ്രശ്നമുണ്ടാക്കിയെന്നും എജി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും അവരുടേതായ അജണ്ടകളുണ്ടാകുമെന്നും കോടതി പറഞ്ഞു.
ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിയോടും, ദേവസ്വം ബോര്‍ഡിനോടും സത്യവാങ്മൂലം നല്കാന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കൊണ്ടു വരാനുള്ള കാരണങ്ങള്‍ എന്തൊക്കെ, ഓരോ നിലപാടുകള്‍ സ്വീകരിച്ചത് ആരൊക്കെ, ഉദ്യോഗസ്ഥരുടെ ശബരിമലയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത്, ശബരമലയിലെ തിരക്ക് നിയന്ത്രിച്ച് മുന്‍പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കേണ്ടത്. സന്നിധാനത്ത് ഒരേസമയം എത്രപേര്‍ക്ക് എവിടെയൊക്കെ തങ്ങാന്‍ സാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും കോടതിയെ അറിയിക്കണം.
വലിയ നടപ്പന്തലില്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ വിരി വക്കുന്നതില്‍ നിന്ന് തടയാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് തടയരുതെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.