ന്യൂഡൽഹി : പാക് മണ്ണിൽ ഇന്ത്യൻ സേന നടത്തിയ സംഹാരം,ലോകരാജ്യങ്ങൾ പോലും അത്ഭുതപ്പെട്ട ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക്.ഇന്ത്യൻ സേനയുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.ഏതു വിധത്തിലുള്ള ഏറ്റുമുട്ടലുകൾക്കും ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും.
സൈനിക ശക്തിയാർജ്ജിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് സർജ്ജിക്കൽ സ്ട്രൈക്ക് നടത്താൻ മാത്രം ഒരു സേന രൂപവത്ക്കരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധമന്ത്രാലയം.
സേനയിലെ മൂന്ന് വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഏത് പ്രതിരോധഘട്ടങ്ങളെയും അഭിമുഖീകരിക്കാൻ സജ്ജരാക്കിയാകും സർജ്ജിക്കൽ സ്ട്രൈക്ക് സേന രൂപവത്ക്കരിക്കുക.
അവിചാരിത സമയങ്ങളിൽ ശത്രുരാജ്യങ്ങൾക്ക് മേൽ ആക്രമണം നടത്തുകയാണ് ലക്ഷ്യമിടുന്നത്.ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ് ,ശത്രു സൈന്യത്തിന്റെ കപ്പലുകളിൽ പോലും ബോംബ് ഘടിപ്പിക്കാൻ കഴിവുള്ള,ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ എൻ എസ് ജിക്കൊപ്പം പങ്കെടുത്ത മാർക്കോസ് കമാൻഡോസ്,നരകത്തിൽ പോയാൽ പോലും ശത്രുക്കളെ തകർത്ത് തിരികെ വരാൻ കെൽപ്പുള്ള പാരാ സ്പെഷ്യൽ ഫോഴ്സ് എന്നീ സൈനിക വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് സർജ്ജിക്കൽ സ്ട്രൈക്ക് യൂണിറ്റിൽ ഉൾപ്പെടുത്തുക.
വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത സേനയ്‌ക്ക് ആർമി ചീഫാകും തലവൻ.ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും,നടപ്പിൽ വരുത്താനും രണ്ട് വിഭാഗങ്ങളുമുണ്ടാകും.96 പേരടങ്ങുന്ന സംഘമാകും ആസൂത്രണത്തിനായി രൂപീകരിക്കുന്ന വിഭാഗത്തിൽ ഉണ്ടാകുക.124 പേരടങ്ങുന്ന മറ്റൊരു വിഭാഗമാണ് പദ്ധതികൾ നടപ്പാക്കുക.
ഈ വിഭാഗത്തിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ അംഗീകരം നൽകിയതായി ആർമി വൃത്തങ്ങൾ വ്യക്തമാക്കി.