കൊച്ചി : 21 അയ്യപ്പഭക്തര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നടതുറന്ന സമയത്ത് നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പഭക്തര്‍ക്കെതിരെ കേസ്സെടുത്തതായി ചിത്രമുള്‍പ്പെടെ പോലിസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അയ്യപ്പഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചത്.
യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ നൂറുകണക്കിന് അയ്യപ്പഭക്തര്‍ക്കെതിരെ പോലിസ് കേസ്സെടുത്തിരുന്നു. തുലാമാസ, പൂജകള്‍ക്കായി നടതുറന്ന സമയത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേസ്സെടുത്തത്.
അന്യായമായി സംഘംചേരല്‍ ,പൊതുമുതല്‍ നശിപ്പിക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസ്സെടുത്തത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി 22അയ്യപ്പഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി സമര്‍പ്പിച്ച 21 പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യഹര്‍ജി പരിഗണിച്ചത്,
ബിജെപി നിയമസഹായവേദിയുടെ ഹൈക്കോടതി യൂണിറ്റിലെ അഭിഭാഷകരായ എസ് സുഭാഷ് ചന്ദ്, സിബി ശ്രീകുമാര്‍, എസ് പ്രശാന്ത്, എസ്.ആര് .കെ പ്രതാപ് ,സിനു.ജി.നാഥ് എന്നിവരും അഭിഭാഷകനായ രാമന്കര്ത്തയുമാണ് ജാമ്യഹര്‍ജിയില്‍ ഹാജരായത്.