കൊച്ചി : പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് സർക്കാരിനു വേണ്ടി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സിംജി ജോസഫ് ഹൈക്കോടതിയിൽ പറഞ്ഞത്. ആൾനാശവും വസ്തുവകകളുടെ നാശവും ഒഴിവാക്കാൻ പൊലീസ് തന്ത്രപരമായി പിൻവാങ്ങുകയായിരുന്നുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ഓർത്തഡോക്സ് വിഭാഗത്തിനു പള്ളി വിട്ടുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഡിസംബർ എട്ടിനു എറണാകുളം ജില്ല കലക്ടർ യോഗം വിളിച്ചു ചേർത്തെങ്കിലും ഫലമുണ്ടാകില്ല. തുടർന്ന് വിധി നടപ്പാക്കാൻ പൊലീസിനെ നിയോഗിക്കുകയായിരുന്നു. എന്നാൽ യാക്കോബായ വിഭാഗക്കാർ പള്ളിക്ക് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി. തൊട്ടടുത്തുള്ള പുഴയിൽ ചാടുമെന്നും വിശ്വാസികൾ ഭീഷണി മുഴക്കിയതായി സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും ആരും സഹകരിച്ചില്ല. തുടർന്ന് പൊലീസ് തന്ത്രപരമായി പിൻവാങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. വിധി സമാധാനപരമായി നടപ്പാക്കാൻ സാവകാശം വേണമെന്നും സമുദായ സൗഹാർദ്ദം ഉറപ്പു വരുത്തണമെന്നും സർക്കാർ വ്യക്തമാക്കി. ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ തിടുക്കം കൂട്ടുന്ന സർക്കാർ പിറവം പള്ളിയിൽ അതിനു ശ്രമിക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.പള്ളിക്കകത്ത് കയറാന്‍ സാധിക്കാത്തതുകൊണ്ടാണ് പോലിസ് സംരക്ഷണം നല്‍കാനാവാത്തതെന്ന് സർക്കാർ പറഞ്ഞപ്പോൾ എല്ലാ മത സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഇതാണോ നിലപാട് എന്നും കോടതി ചോദിച്ചിരുന്നു.