കൊച്ചി: സർക്കാർ ജീനക്കാർ വനിതാ മതിലിൽ പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ എന്ന് വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. സർക്കാരിന്റെ വിശദീകരണം കേൾക്കാനായി കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. കേസ് പരിഗണിക്കുമ്പോൾ സർക്കാർ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. വകുപ്പുകളോട് സർക്കാർ സഹായം അഭ്യർഥിച്ചു എന്നല്ലാതെ നിർബന്ധമായി പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നു നിരീക്ഷിച്ച കോടതി നിർബന്ധിത സ്വഭാവം ഇല്ലാത്തിടത്തോളം സർക്കാരിന് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. വനിതാ മതിലിന്റെ ചെലവിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തുക ചെലവഴിക്കാനാണു നീക്കമെങ്കിൽ തടയണമെന്നും ആവശ്യപ്പെട്ടാണ് ഫിറോസ് കോടതിയെ സമീപിച്ചത്.